SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.16 PM IST

ഇനിയും യാഥാർത്ഥ്യമാകാതെ നെടുമുടി - കരുവാറ്റ റോഡ്

s
കരുവാറ്റ കാരമുട്ടേൽ പാലം നി​ർമ്മാണം നി​ലച്ചനി​ലയി​ൽ

ഇഴയുന്നത് നാലരപ്പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതി

ആലപ്പുഴ : നാലരപ്പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത നെടുമുടി - കരുവാറ്റ റോഡ് യാഥാർത്ഥ്യത്തിലേക്കെത്താൻ ഇനി മൂന്ന് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്ന കാലതാമസം മാത്രം. പാലങ്ങൾ കഴിച്ചുള്ള നിർമ്മാണത്തിന്റെ 95 ശതമാനവും പൂർത്തിയായി. കരുവാറ്റ കുറിച്ചിക്കൽ, കോരംകുഴി തോടിന് കുറുകെ, പടഹാരം എന്നീ പാലങ്ങളാണ് പദ്ധതിയിൽ പൂർത്തീകരിക്കാനുള്ളത്. ഇതിൽ കുറിച്ചിക്കൽ, പടഹാരം പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. കോരംകുഴി പാലത്തിന് സമർപ്പിച്ച എസ്റ്റിമേറ്റ് ഭരണാനുമതിക്കായി കാത്തിരിക്കുന്നു. ഈ മൂന്ന് പാലങ്ങളിൽ തട്ടിയാണ് നിർമ്മാണ ജോലികൾ അനന്തമായി നീണ്ടത്. മൂന്ന് വലിയ പാലങ്ങൾ കൂടാതെ നിരവധി ചെറിയ പാലങ്ങളും കലുങ്കുകളും റോഡിലുണ്ട്. ഇവയെല്ലാം പൂർത്തികരിച്ചു. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളിലെ കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളെ റോഡ് ബന്ധിപ്പിക്കും. നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽനിന്ന് ദേശീയപാതയിൽ വഴിയമ്പലത്ത് എത്തിച്ചേരാൻ 17 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നതാണ് റോഡിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.

കുറിച്ചിക്കൽ പാലം

ലീഡിംഗ് ചാനലിന് കുറുകേയാണ് പാലം. 250മീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും ഇരുവശങ്ങളിൽ 60മീറ്റർ വീതം നീളത്തിൽ അപ്രോച്ച് റോഡുകളോടെയാണ് നിർമ്മാണം.ഇപ്പോൾ ഒൻപത് സ്പാനിൽ ഏഴെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മദ്ധ്യഭാഗത്തെ രണ്ട് സ്പാനുകളുടെ നിർമ്മാണം നടത്താതെ കാലതാമസം വരുത്തിയതിനെ തുടർന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി. ശേഷിച്ച പണികൾ പൂർത്തികരിക്കുന്നതിനായി 12കോടിയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകി. ആദ്യഗഡുവായി 2.40കോടി ഇത്തവണ ബഡ്ജറ്റിൽ അനുവദിച്ചു. ഏപ്രിൽ ഇതിനുള്ള ടെണ്ടർ നടത്തും. രണ്ട് വർഷമായി നിർമ്മാണ ജോലികൾ മുടങ്ങികിടക്കുകയായിരുന്നു. മധ്യഭാഗത്ത് 55മീറ്റർ നിളത്തിലുള്ള ആർച്ച് മോഡലിലുള്ള ഒരുസ്പാനും 23മീറ്റർ നീളത്തിലുള്ള മറ്റോരുസ്പാനും അപ്രോച്ച് റോഡുമാണ് ഇനി പൂർത്തികരിക്കേണ്ടത്.

പടഹാരം പാലം

പമ്പാനദിയ്ക്ക് കുറുകേയാണ് 443മീറ്റർ നീളവും 11മീറ്റർ വീതിയുമുള്ളപടഹാരം പാലം . ഒന്നരമീറ്റർ വീതിയിൽ ഇരുവശവും നടപ്പാതയോടുകൂടിയ പാലത്തിന് കിഫ്ബിയിൽ നിന്ന് 55കോടിരൂപ അനുവദിച്ചു. 75ശതമാനം ജോലി പൂർത്തീകരിച്ചു.

കോരംകുഴി തോട്ടിലെ പാലം

30കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി രണ്ട് വർഷം മുമ്പ് സർക്കാരിൽ സമർപ്പിച്ചു. ഭരണാനുമതി ലഭിക്കുന്ന മുറക്ക് തുടർ പ്രവർത്തനം ആരംഭിക്കും.

സമാന്തര പാത, ദൂരക്കുറവ്

റോഡ് യാഥാർഥ്യമാകുന്നതോടെ ദേശീയപാതയ്ക്ക് സമാന്തര പാതയായി മാറും. തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ ഈ റോഡു വഴി വാഹനങ്ങൾ തിരിച്ചുവിടാം. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലത്തുനിന്ന് കരിനിലങ്ങളും കുട്ടനാടൻപാടങ്ങളും കടന്ന് നെടുമുടി വരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയും. നിലവിൽ കരുവാറ്റയിൽ നിന്ന് നെടുമുടിയിൽ എത്താൻ ദേശീയപാതയിലൂടെ കളർകോട് എത്തി എ.സി റോഡ് വഴി 30 കിലോമീറ്ററിലധികം യാത്രചെയ്യണം. നെടുമുടി-കരുവാറ്റ റോഡ് യാഥാർത്ഥ്യമായാൽ ദൂരം 17 കിലോമീറ്ററായി കുറയും.

മുൻമന്ത്രിമാരായ ജി.സുധാകരനും രമേശ് ചെന്നിത്തലയും മുൻ കൈയെടുത്താണ് 40വർഷത്തിലധികമായി ഇഴഞ്ഞു നീങ്ങിയ റോഡിന്റെ നിർമ്മാണം വേഗത്തിലാക്കിയത്. പാലങ്ങൾക്ക് ആവശ്യമായ പണം അനുവദിച്ചത് ജി.സുധാകരനായിരുന്നു.

- സന്തോഷ് കുമാർ, പൊതുപ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.