പാലക്കാട്: വേനൽ കനത്തതോടെ ജില്ലയുടെ വനമേഖലയിൽ നാശം വിതച്ച് കാട്ടുതീ. ഈ വർഷം മാത്രമായി ജില്ലയിൽ 327 ഏക്കർ വനമാണ് കത്തി നശിച്ചതെന്നാണ് വനംവകുപ്പിന്റെ കണക്ക്. മാർച്ച് ആദ്യവാരം തന്നെ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂട് കണക്കാക്കി വനമേഖലയിൽ കാട്ടുതീ തടയാൻ ഇക്കുറി വനംവകുപ്പും അഗ്നിരക്ഷാസേനയം സജീവമായിരുന്നു.
വനംവകുപ്പ് ഫയർലൈൻ തയാറാക്കി പ്രതിരോധം തീർത്തെങ്കിലും തീ നിയന്ത്രണവിധേയമായില്ല.
വനമേഖലകൾ കരിഞ്ഞുണങ്ങുന്നതിനാൽ തീപിടിത്ത സാധ്യത കണക്കിലെടുത്ത് ഫയർബ്ലോക്കുകളായി മേഖലകളെ തിരിച്ചിരുന്നു. ഇവ കൂടാതെ ജില്ലയിൽ ഫയർ കൺട്രോൾ റൂമും തുറന്നിരുന്നു. എന്നാൽ പോലും മലമ്പുഴ, അട്ടപ്പാടി, കഞ്ചിക്കോട് തുടങ്ങിയ വനമേഖലകളിലെ തീ അണയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ദിനം തോറും ആശങ്ക വിതച്ചാണ് പല പ്രദേശങ്ങളിലായി കാട്ടുതീ പടരുന്നത്.
അന്തരീക്ഷ താപനില അനിയന്ത്രിതമായി വർദ്ധിക്കുന്നതും കാട്ടുതീയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഓരോ തീപിടിത്തവും പ്രത്യേകം പരിശോധിക്കാൻ സർക്കിൾ തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചും മുഴുവൻസമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സ്ഥാപിച്ചും കാട്ടുതീ പ്രതിരോധം ഊർജിതമാക്കുകയാണ് വനംവകുപ്പ്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളിൽ 2019ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം വനം കത്തിനശിച്ചത്, 1762.49 ഹെക്ടർ. ഇതിൽ കൂടുതൽ അട്ടപ്പാടിയിലും. ഇത്തവണ അട്ടപ്പാടി, അഗളി, നെല്ലിയാമ്പതി, ആലത്തൂർ, കൊല്ലങ്കോട്,ഒറ്റപ്പാലം, കാളികാവ്, കരുളായി, മണ്ണാർക്കാട് റേഞ്ചുകളിൽ ചെറുതും വലുതുമായ 600 തീ പിടുത്തങ്ങളാണ് ഉണ്ടായത്.
തീപിടുത്തങ്ങൾ ഭൂരിഭാഗവും മനുഷ്യനിർമ്മിതം
വനമേഖലയിലുണ്ടാക്കുന്ന തീപിടുത്തങ്ങളിൽ ഭൂരിഭാഗവും മനുഷ്യനിർമ്മിതമാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. വന്യജീവികളെ തുരത്താനും കൃഷിയാവശ്യത്തിനുമായ തീയിടുമ്പോൾ പടരുന്ന തീയാണ് കാടിനെ നശിപ്പിക്കുന്നത്. ഇതിനു പുറമെ ചില സാമൂഹിക വിരുദ്ധർ ബോധപൂർവം കാട്ടിൽ തീ പടർത്തുന്നുണ്ട്. ചില ഇടങ്ങളിൽ അശ്രദ്ധയും കാരണമാകുന്നുണ്ട്. സിഗിററ്റ് കുറ്റിയിലെ തീ അണയ്ക്കാതെ അലക്ഷ്യമായി വലിച്ചെറിയുന്നതും തീ പടരാൻ കാരണമാകുന്നുണ്ട്. ഓരോ തീപിടിത്തവും പ്രത്യേകം പരിശോധിക്കാൻ സർക്കിൾ തലത്തിൽ ഒരു നോഡൽ ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |