കൊല്ലം: ദേശീയപാത 66ൽ മങ്ങാട് അടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം.നൗഷാദ് എം.എൽ.എയുടെയും മേയർ പ്രസന്ന ഏണസ്റ്റിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കാതെ ദേശീയപാത അതോറിട്ടി. ഈമാസം 15ന് മുമ്പ് സ്ഥലത്തെത്തി പരിശോധന നടത്തി സാദ്ധ്യതാ പഠനം നടത്തുമെന്നായിരുന്നു യോഗത്തിലെ ധാരണ. എന്നാൽ പ്രദേശത്തിന്റെ വിവരങ്ങളെല്ലാം തങ്ങളുടെ പക്കലുണ്ടെന്നും, അത് അടിസ്ഥാനമാക്കി ദേശീയപാത അതോറിട്ടിക്ക് റിപ്പോർട്ട് നൽകുമെന്നുമാണ് ദേശീയപാത അതോറിട്ടി അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം.
ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കരാർ കമ്പിനി അധികൃതർ മങ്ങാട് പാലം മുതൽ കല്ലുംതാഴം വരെയുള്ള ഭാഗത്തിന്റെ വിശദവിവരം ഇന്നലെ വൈകിട്ടോടെ കൈമാറി. ആറ് വരിപ്പാതയുടെ രൂപരേഖയുമായി ബന്ധപ്പെടുത്തി ഈ മേഖലയിലെ വിവിധ സ്ഥലങ്ങളുടെ ഫോട്ടോ സഹിതമുള്ള റിപ്പോർട്ടാണ് കൈമാറിയത്. ഇവ കൂടി പരിശോധിച്ചാകും സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കുക. മങ്ങാട് കമ്പോളം ജംഗ്ഷനും അമ്പനാട് മുക്കിനും ഇടയിൽ അടിപ്പാത നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മങ്ങാട് പ്രദേശത്തുള്ളവർക്കെല്ലാം പ്രയോജനപ്പെടുന്ന സ്ഥലം എന്ന നിലയിലാണ് പ്രദേശവാസികൾ ഈ മേഖല നിർദ്ദേശിക്കുന്നത്.
സ്ഥലത്തെത്തി പരിശോധന നടത്താതെ പഠന റിപ്പോർട്ട് തയ്യാറാക്കിയാൽ പ്രദേശവാസികളുടെ പൊതുവികാരത്തിന് വിരുദ്ധമായ സ്ഥലം നിർദ്ദേശിക്കപ്പെടുമെന്ന ആശങ്കയുണ്ട്. ഒത്തുതീർപ്പ് ചർച്ചയിലെ ധാരണ പ്രകാരം മങ്ങാട് കമ്പോളം ജംഗ്ഷനും അമ്പനാട് മുക്കിനും ഇടയിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ നിറുത്തിവച്ചിരിക്കുകയാണ്. അടിപ്പാത ആവശ്യപ്പെട്ട് മങ്ങാട് അടിപ്പാത ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നിർമ്മാണ കമ്പിനിയുടെ മങ്ങാടുള്ള പ്ലാന്റ് ഉപരോധിച്ചതോടെയാണ് എം.എൽ.എയുടെയും മേയറുടെയും സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടന്നത്.
'' മങ്ങാട് അടിപ്പാത നിർമ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറാവുകയാണ്. വൈകാതെ ദേശീയപാത അതോറിട്ടിക്ക് സമർപ്പിക്കും. ""
എൻ.എച്ച് അധികൃതർ
കൂരീപ്പുഴയിൽ അടിപ്പാതയ്ക്ക് ശുപാർശ
കുരീപ്പുഴയിൽ ടോൾ പ്ലാസയ്ക്ക് സമീപം അഞ്ചാലുംമൂട് റോഡ് വന്നുചേരുന്ന ഭാഗത്ത് പുതിയ അടപ്പാതയ്ക്കുള്ള ശുപാർശ ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |