തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ നഴ്സിംഗ് അസിസ്റ്റന്റിനെ ഡോക്ടർ ചവിട്ടിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടങ്ങുന്നതിനുമുമ്പേ അന്വേഷണം നിലച്ചു. നഴ്സിംഗ് അസിസ്റ്റന്റ് വിജയകുമാരി പരാതി എഴുതി നൽകാനോ മൊഴികൊടുക്കാനോ തയാറാകാതെ ഒഴിഞ്ഞുമാറിയതാണ് കാരണം. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് രണ്ടുവട്ടം മൊഴിയെടുക്കാൻ വിളിച്ചെങ്കിലും അവിടെയും സമാന നിലപാടാണ് വിജയകുമാരി സ്വീകരിച്ചത്. ആശുപത്രിയിലെ വിവിധ സംഘടനകളുടെ സമ്മർദ്ദം കാരണമാണ് പരാതിയുമായി മുന്നോട്ടുപോകാതെ നഴ്സിംഗ് അസിസ്റ്റന്റ് പിൻമാറിയതെന്നാണ് വിവരം. വ്യാഴാഴ്ച നടന്ന സംഭവം മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് ഒത്തുതീർപ്പാക്കിയെങ്കിലും നഴ്സിംഗ് അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടിനോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് നഴ്സിംഗ് സൂപ്രണ്ട് ഇൻസിഡന്റ് റിപ്പോർട്ട് ആശുപത്രി സൂപ്രണ്ടിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ പരാതി എഴുതി നൽകാൻ പോലും തയാറാകാത്ത സാഹചര്യത്തിൽ സംഭവം പൂർണമായും കെട്ടടങ്ങിയ മട്ടാണ്. നഴ്സിംഗ് അസിസ്റ്റന്റിന് ചവിട്ടേറ്റതിന് പിന്നാലെ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചെങ്കിലും ഉടൻ പ്രതിഷേധം പിൻവലിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സർജിക്കൽ ട്രോളി ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് ഓർത്തോ ഡോക്ടർ പ്രമോദ് മൂന്നുവട്ടം തന്നെ ചവിട്ടിയെന്നായിരുന്നു നഴ്സിംഗ് അസിസ്റ്റന്റ് വിജയകുമാരിയുടെ പരാതി. ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ മടങ്ങാനൊരുങ്ങുന്നതിനിടെ വിജയകുമാരി ഉന്തിക്കൊണ്ടുപോയ ട്രോളി ദേഹത്ത് തട്ടി. ഇതോടെ രോഷാകുലനായ ഡോക്ടർ നഴ്സിംഗ് അസിസ്റ്റന്റിന്റെ വലതുകാലിൽ ചവിട്ടി. കലിയടങ്ങാതെ വീണ്ടും രണ്ടുവട്ടംകൂടി ചവിട്ടിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |