മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ എതിരേൽപ്പ് ഉത്സവത്തിനെത്തിയ യുവാവിനെ സമീപത്തെ മണൽ വില്പന കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകൻ ജയലാലിനെയാണ് (35) ക്ഷേത്രം ജംഗ്ഷന് പടിഞ്ഞാറുള്ള ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തെ മണൽ വിൽപന കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടത്.
വെൽഡിംഗ് തൊഴിലാളിയായ ജയലാൽ വെള്ളിയാഴ്ച രാത്രി ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. പുലർച്ചെ ഒന്നിന് ഇവരെ വീട്ടിൽ കൊണ്ടുവിട്ട ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങിവന്നു. പുലർച്ചെ 2ന് ക്ഷേത്രത്തിന് സമീപം സംഘർഷമുണ്ടായി. ഇവിടെ നിന്ന് ജയലാൽ ഓടിപ്പോയതായി പറയുന്നു. പുലർച്ചെ നാലോടെ മണൽ വിൽപന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരൻ എത്തിയപ്പോൾ ഒരാൾ നിലത്തു കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി. ജയലാലിനെ തിരിച്ചറിഞ്ഞവർ ഇയാളെ വീട്ടിലെത്തിച്ചു. എന്നാൽ, വിളിച്ചിട്ട് എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് മാവേലിക്കര തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നരമണിക്കൂർ മുമ്പ് മരണം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാര്യ: അഞ്ജു. മക്കൾ: ഹൃദ്വിക്, ഹൃദ്വിൻ. മാവേലിക്കര പൊലീസ് കേസെടുത്തു. മരണ കാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |