ന്യൂഡൽഹി: സാമ്പത്തിക തർക്കത്തിന്റെ പേരിൽ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. യു.പി യിലെ ഗോരഖ് പൂരിലെ തിവാരിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മഥൂർ ഗുപ്തയെ (62) ആണ് മകൻ പ്രിൻസ് ഗുപ്ത അതിക്രൂരമായി കൊലപ്പെടുത്തിയത്.
ശനിയാഴ്ച്ച രാത്രിയാണ് മഥൂർ ഗുപ്ത കൊല്ലപ്പെടുന്നത്. മകന് നൽകാനുണ്ടായിരുന്ന പണം നൽകാതിരുന്നതാണ് പ്രകോപനം. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അച്ഛന്റെ തലയറുക്കുകയുമായിരുന്നു. തല ശരീരത്തിൽ നിന്ന് അറുത്ത് മാറ്റിയ ശേഷം മൃതദേഹം വെട്ടി നുറുക്കി ട്രോളി ബാഗിലാക്കുകയായിരുന്നു. സ്കൂട്ടറിൽ ബാഗ് ഉപേക്ഷിച്ചു.
ധൃതിയിൽ പ്രിൻസ് ഗുപ്ത പുറത്തേക്ക് പോകുന്നത് ഇളയ സഹോദരൻ പ്രശാന്ത് ഗുപ്തയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. സംശയം തോന്നിയ പ്രശാന്ത് വീട്ടിൽ കയറി പരിശോധിച്ചപ്പോൾ രക്തക്കറകൾ കണ്ടു. വീട്ടിലെ ട്രോളി ബാഗും കാണാനില്ലായിരുന്നു. തുടർന്ന് പ്രശാന്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസ് ഗുപ്ത കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |