SignIn
Kerala Kaumudi Online
Thursday, 10 July 2025 5.33 AM IST

ഭോപ്പാൽ ദുരന്തം, കേന്ദ്ര സർക്കാരിന് തിരിച്ചടി; യൂണിയൻ കാർബൈഡിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരതുക ഈടാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Increase Font Size Decrease Font Size Print Page
bhopal-tragedy

ന്യൂഡൽഹി: ഭോപ്പാൽ വാതക ദുരന്തത്തിൽ ഇരയായവരുടെ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജി സുപ്രീം കോടതി തള്ളി.1984ലെ ദുരന്തത്തിന് കാരണക്കാരായ അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡ‌ിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ചയ് കിഷൻ കൗൾ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജിയിൽ വിധിപറഞ്ഞത്.

ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട് കേസ് വീണ്ടും പരിഗണിക്കണമെന്നും യൂണിയൻ കാർ‌ബൈഡിന്റെ പിന്തുടർച്ചക്കാരായ സ്ഥാപനത്തിൽ നിന്ന് 7844 കോടി രൂപ അധികമായി നഷ്ടപരിഹാരം ഈടാക്കണമെന്നും ഇത് ദുരന്തത്തിൽ ഇരയായവർക്ക് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 1989ൽ കേസിന്റെ ഒത്തുതീർപ്പ് നടന്ന സമയത്ത് ദുരന്തം മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാർത്ഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ലെന്നും സർക്കാർ വാദിച്ചിരുന്നു.

എന്നാൽ സർക്കാരിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. വഞ്ചന ചൂണ്ടിക്കാട്ടി മാത്രമേ പഴയ ഒത്തുതീർപ്പ് ഒഴിവാക്കാനാകൂവെന്നും എന്നാൽ ഈ വിഷയത്തിൽ കേന്ദ്രം വാദിച്ചില്ലെന്നും വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം വിഷയം ഉന്നയിക്കുന്നതിൽ ഒരു യുക്തിയും കാണുന്നില്ല. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാരം നൽകുന്നത് തീർപ്പാക്കാൻ ഉപയോഗിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

1989 മുതലുള്ള മൂല്യതകർച്ച നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനുള്ള കാരണമാകില്ലെന്ന് യൂണിയൻ കാർബൈഡിന്റെ പിന്തുടർച്ചക്കാരെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ഹരീഷ് സാൽവ കോടതിയിൽ വ്യക്തമാക്കി. ഒത്തുതീർപ്പിന്റെ സമയത്ത് തുക അപര്യാപ്തമാണെന്ന് കേന്ദ്ര സർക്കാർ പറഞില്ലെന്നും ഹരീഷ് സാൽവ കോടതിയിൽ വ്യക്തമാക്കി. 1989ലെ ഒത്തുതീർപ്പിൽ 715 കോടി രൂപ യൂണിയൻ കാർബൈഡ് നഷ്ടപരിഹാരം നൽകിയിരുന്നു.

1984 ഡിസംബ‌ർ രണ്ടിനാണ് യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് മാരകമായ മീതൈൽ ഐസോസയനേറ്റ് വാതകം ചോർന്നത്. 3000ൽ അധികം ആളുകൾ കൊല്ലപ്പെട്ട ദുരന്തം ലോകത്തിലെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തത്തിൽ ഒന്നായാണ് വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ദുരിതം അനുഭവിച്ചത്. യൂണിയൻ കാർബൈഡിന്റെ അപ്പോഴത്തെ ചെയർമാനായിരുന്ന വാരെൻ ആൻഡേഴ്‌സണായിരുന്നു ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. എന്നാൽ വാരെൻ കോടതിയിൽ ഹാജരായില്ല. 1992ൽ ഭോപ്പാൽ കോടതി വാരനെ ഒളിവിൽപ്പോയതായി പ്രഖ്യാപിച്ചു. 2014ൽ വാരെൻ മരിക്കുന്നതിന് മുമ്പ് രണ്ട് ജാമ്യമില്ലാ വാറണ്ടുകളും കോടതി പുറപ്പെടുവിച്ചിരുന്നു.

2010 ജൂൺ 7ന് ഭോപ്പാൽ കോടതി യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഏഴ് എക്‌സിക്യൂട്ടീവുകളെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. തുടർന്ന് 2010 ഡിസംബറിലാണ് നഷ്ടപരിഹാരത്തുക ഉയർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം ക്യൂറേറ്റീവ് പെറ്റീഷൻ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BHOPAL TRAGEDY, UNION CARBIDE, COMPENSATION HIKE, CENTRAL GOVERNMENT, SUPREME COURT, PLEA, PETITION, DISMISSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.