തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അവണൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ദുർവിനിയോഗം ചെയ്ത തുക തിരിച്ചുപിടിക്കുന്നതിനും ക്രമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ ഓംബുഡ്‌സ്മാൻ ഉത്തരവ്. 2020 - 21 സാമ്പത്തിക വർഷത്തിൽ പതിമൂന്നാം വാർഡിൽ നടപ്പിലാക്കിയ 'കണ്ടംകുളം പുനരുദ്ധാരണം' എന്ന പ്രവൃത്തിയിലാണ് തുക ദുർവിനിയോഗം കണ്ടെത്തിയത്.
പ്രവൃത്തിക്കായി വിതരണം ചെയ്ത അഞ്ച് മസ്റ്റർ റോളുകൾ പ്രകാരം 13 തൊഴിലാളികളുടെ വ്യാജ ഒപ്പിട്ട് തൊഴിൽ ചെയ്യാത്ത 13 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തെ കൂലിയായി 1,13,490 രൂപ നൽകിയതായി കണ്ടെത്തിയിരുന്നു. ചെയ്യാത്ത പ്രവൃത്തിയുടെ പേരിൽ 35,00 രൂപയും പണിയായുധ വാടകയിനത്തിൽ 20,58 രൂപയും ചെലവിട്ടതായും കണ്ടെത്തി.
ആകെ 1,19,048 രൂപ അവണൂർ പഞ്ചായത്ത് മുൻ സെക്രട്ടറി എം. ജയൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ.പി. വിനു, ഹെഡ് ക്ലാർക്ക് എ.കെ. ലളിത, കരാർ ജീവനക്കാരായ അക്രഡിറ്റഡ് എൻജിനിയർ എം.ആർ. പ്രീതി, ഓവർസിയർ കെ.എസ്. ബിന്ദു, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എ.ജി. സംഗീത, വർക്കിംഗ് മേറ്റായിരുന്ന സി.വൈ. ജാക്‌സൺ എന്നിവരോട് തിരിച്ചടയ്ക്കാൻ ജില്ലാ ഓംബുഡ്‌സ്മാൻ അഡ്വ. വി. അബ്ദുൾ അസീസ് ആഗസ്റ്റ് 26ന് ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ നൽകിയ അപ്പീൽ അപ്പലേറ്റ് അതോറിറ്റി തള്ളിക്കളയുകയും ദുർവിനിയോഗം ചെയ്ത തുക കൈമാറിയ തീയതി മുതൽ തിരിച്ചടയ്ക്കുന്ന തീയതി വരെ 12% പലിശയടക്കം തിരിച്ചടയ്ക്കുന്നതിനും ക്രമവിരുദ്ധ നടപടിക്ക് കാരണക്കാരായ പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ക്രമവിരുദ്ധമായ നടപടിക്ക് കാരണക്കാരായ കരാർ ജീവനക്കാർക്കെതിരെ കർശന അച്ചടക്ക നടപടിസ്വീകരിക്കുന്നതിന് അവണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |