ശമ്പളവും ആനുകൂല്യങ്ങളുമില്ല
കോട്ടയം: നിലനിൽപ്പിന് ഭീഷണിയായതോടെ തെരുവിലിറങ്ങുകയാണ് സ്പെഷ്യൽ സ്കൂൾ അധികൃതർ. ശമ്പളവും ആനുകൂല്യങ്ങളുമില്ല. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളൊക്കെവെട്ടിച്ചുരുക്കി. നടപ്പുസാമ്പത്തികവർഷം അവസാനിക്കാറായിട്ടും ഈ വർഷത്തെ പാക്കേജ് ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരമാർഗം തിരഞ്ഞെടുക്കുന്നത്. ഫണ്ട് അനുവദിച്ചുള്ള ഉത്തരവ് കഴിഞ്ഞ ജൂണിൽ ഇറങ്ങിയിട്ടും വിതരണം നീളുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 95 കോടി രൂപ വകയിരുത്തിയതിൽ ആകെ 22.5 കോടി രൂപയാണ് വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലം സ്ഥാപനങ്ങളിലേറെയും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കഴിഞ്ഞ ബഡ്ജറ്റിൽ സ്പെഷ്യൽ സ്കൂൾ പാക്കേജിനായി തുകയൊന്നും വകയിരുത്തിയിട്ടുമില്ല. അദ്ധ്യാപകരുടേയും ജീവനക്കാരുടെയും ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
ലഭിക്കില്ല, നാലിലൊന്ന് പോലും
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരാണ് വിദ്യാർത്ഥികൾ. സന്നദ്ധസംഘടനകളാണ് നടത്തിപ്പ്. സ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ തുകയുടെ നാലിലൊന്ന് പോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. ജില്ലയിൽ മുഴുവൻ സ്‌കൂളുകളിലും വിദ്യാഭ്യാസം സൗജന്യമാണ്. ചില സ്‌കൂളുകൾ വാഹന ഫീസ് ഇടാക്കുന്നുണ്ട്. ഡിഗ്രിയും സ്‌പെഷ്യൽ ബി.എഡും യോഗ്യതയുള്ള അദ്ധ്യാപകർക്ക് 7,000 രൂപ വരെയാണ് പരമാവധി ശമ്പളം. സമാന യോഗ്യതയുള്ള അദ്ധ്യാപകർക്ക് എസ്.എസ്.എ, ഐ.ഇ.ഡി.സി, ബഡ്‌സ് തുടങ്ങിയ പദ്ധതികളിൽ 25,000 രൂപയ്ക്ക് മുകളിൽ സർക്കാർ ശമ്പളം നൽകുന്നത്. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിപാലനം അതികഠിനമാണ്. പല മാനസികാവസ്ഥയിലുള്ള കുട്ടികൾ എങ്ങനെ പെരുമാറുമെന്ന് പോലും പറയാൻ കഴിയില്ല.
ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകൾ 29
ജീവനക്കാർ 750
വിദ്യാർത്ഥികൾ 5,000
''സ്പെഷ്യൽ സ്കൂളുകളെ സർക്കാർ നിരന്തരമായി അവഗണിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരും മാനേജ്മെന്റും നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസസമരം ആരംഭിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളും നടപ്പായില്ല'' ഫാ.റോയ് മാത്യു വടക്കേൽ ചെയർമാൻ, സംയുക്ത സമരസമിതി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |