ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം.
ജലവിതരണം നടത്തുക നാണ്യവിളകൾക്ക്.
പദ്ധതി പൂർത്തിയാകുന്നതോടെ കിഴക്കൻ മേഖലയിൽ ഏതാണ്ട് 12500 ഏക്കർ സ്ഥലത്ത് നാണ്യവിളകൾ കൃഷി ചെയ്യാൻ കഴിയും.
ചിറ്റൂർ: ആർ.ബി.സിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുളള സ്ഥലം ഏറ്റെടുക്കലും തുടർനടപടികളും ഉടൻ ആരംഭിക്കും. വരട്ടയാർ മുതൽ വേലന്താവളം വരെ 8.28 കി.മീറ്റർ ദൂരം വരുന്ന കനാലിന്റെ അലൈൻമെന്റിന് ചീഫ് എൻജിനീയറുടെ അനുമതി ലഭിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിക്കാൻ അല്പം കാലതാമസം നേരിട്ടിരുന്നു.
കനാലിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് കേരള ലാൻഡ് അക്വസിഷൻ പ്രോഗ്രാം പ്രകാരം നടപടികൾ ഉടൻ ആരംഭിക്കും. 9 കോടി 46 ലക്ഷം രൂപ ഈ പ്രവൃത്തികൾക്ക് ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്. ഇരുപത് ഏക്കറോളം സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുന്നത്. പത്ത് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന കനാലിൽ 2.8 മീറ്റർ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചാണ് ജലവിതരണം. എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ ഏതാണ്ട് 230 ഓളം കുളങ്ങളിൽ കനാൽ വഴിവെള്ളം നിറച്ച് അതിൽ നിന്ന് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെ കൃഷിയിടത്തിലേക്കു വെള്ളം ലഭ്യമാക്കുന്ന രീതിയിലാണ് പ്രവർത്തി വിഭാവനം ചെയ്തിരിക്കുന്നത്.
തികച്ചും നാണ്യവിളകൾക്കായിരിക്കും ജലവിതരണം നടത്തുക. ഡ്രിപ്പ് ഇറിഗേഷൻ ആകുമ്പോൾ ഒരുതുള്ളി വെള്ളം പോലും നഷ്ടപെടില്ല. പദ്ധതി പൂർത്തിയാകുന്നതോടെ മഴനിഴൽ പ്രദേശമായ കിഴക്കൻ മേഖലയിൽ ഏതാണ്ട് 12500 ഏക്കർ സ്ഥലത്ത് നാണ്യവിളകൾ കൃഷി ചെയ്യാൻ കഴിയും. കോരയാർ മുതൽ വരട്ടയാർ വരെ ഒന്നാംഘട്ടം 6.42 കി.മീ ദൂരം ഭൂമി ഏറ്റെടുക്കലിന് 12 കോടി ചെലവഴിച്ചിരുന്നു. മൂങ്കിൽമട മാതൃകയിൽ കർഷകരുടെ സംഘം രൂപീകരിച്ച് അവയുടെ മേൽനോട്ടത്തിലാണ് ഈ പദ്ധതിയുടേയും പ്രവർത്തനം നടക്കുന്നത്. ഇലക്ട്രിസിറ്റി ലാഭിക്കാനും വിളവ് വർദ്ധിപ്പിക്കാനും അതിലൂടെ കർഷകരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും കഴിയും. അതിലുപരി ഏറെ പിന്നോക്കം നിൽക്കുന്ന കിഴക്കൻ മേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ഏറെ പ്രയോജനം ചെയ്യുന്നതാണ് പദ്ധതിയെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |