ന്യൂഡൽഹി:തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധിച്ച വൈ.എസ്.ആർ തെലങ്കാന പാർട്ടി മേധാവിയും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശർമ്മിളയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജന്തർ മന്ദറിൽ തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് ഇന്നലെ രാവിലെ അവർ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധവുമായി ജന്തർ മന്ദറിലെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെലങ്കാനയിലെ ഭൂപാലപള്ളി ജില്ലയിൽ ഗോദാവരി നദിയിലെ കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ വൻക്രമക്കേട് ആരോപിച്ചായിരുന്നു പ്രതിഷേധം.
തെലങ്കാനയിലെ അഴിമതി രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രതിഷേധമെന്ന് വൈ എസ് ശർമ്മിള പറഞ്ഞു. നടപടിയെടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധവുമായി നടക്കാനാണ് ലക്ഷ്യമിട്ടത്. രണ്ട് വർഷമായി ഞങ്ങൾ നടത്തുന്ന അഴിമതിക്കെതിരായ പോരാട്ടം ജനങ്ങൾ തിരിച്ചറിയട്ടെ. ഈ പദ്ധതിയിലെ അഴിമതിയുടെ വ്യാപ്തി വളരെ വലുതാണ്. പദ്ധതിച്ചെലവ്, 38, 500 കോടിയിൽ നിന്ന് 1.20 ലക്ഷം കോടി രൂപയായി ഉയർത്തി. കേവലം 1.5 ലക്ഷം ഏക്കർ ഭൂമിയിൽ മാത്രമെ ജലസേചനത്തിന്റെ ഗുണം ലഭിച്ചിട്ടുള്ളുവെന്ന് ബി.ആർ.എ.സ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. പദ്ധതി ഒരു കുടുംബത്തിന്റെ പോക്കറ്റുകൾ നിറക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.
സമരം ശക്തമാക്കി
തെലങ്കാനയിലെ പ്രതിപക്ഷം
കുറച്ച് നാളുകളായി തെലങ്കാന സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ സമരങ്ങളാണ് നടത്തുന്നത്. നേരത്തെ വൈ.എസ് ശർമ്മിളയുടെ നേതൃത്വത്തിൽ
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് വലിയ നടപടിയാണ് പൊലീസ് സ്വീകരിച്ചത്. കാർ തടഞ്ഞ് പുറത്തിറങ്ങാനാവശ്യപ്പെട്ട പൊലീസ് നിർദ്ദേശം അനുസരിക്കാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് ശർമ്മിള ഇരിക്കെ കാർ
പൊക്കി കൊണ്ടുപോയിരുന്നു. ബി.ജെ.പി തെലങ്കാന ഘടകം ഡൽഹി മദ്യനയക്കേസ് ഉയർത്തിപ്പിടിച്ചാണ് സമര രംഗത്തുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |