തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തോടെ നടത്തണം. 'വൃത്തിയുള്ള കേരളം,വലിച്ചെറിയൽമുക്ത കേരളം' കമ്പെയിനിന്റെ ഭാഗമായി മാലിന്യക്കൂനകൾ,കവലകൾ,ചെറു പട്ടണങ്ങൾ,പൊതു ഇടങ്ങൾ,അപ്പാർട്ട്‌മെന്റ് കോംപ്ലക്സുകൾ,വ്യാപാര കേന്ദ്രങ്ങൾ,ഷോപ്പിംഗ് കോംപ്ലക്സുകൾ,ചന്തകൾ,കമ്മ്യൂണിറ്റി ഹാൾ,വിവാഹ മണ്ഡപങ്ങൾ,ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം.
കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കണം.
സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും കാലാവസ്ഥാ വകുപ്പിന്റെയും മുന്നറിയിപ്പുകളും സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളും പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടികൾ ഉറപ്പാക്കണം.
യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്,പി. എ. മുഹമ്മദ് റിയാസ്,റോഷി അഗസ്റ്റിൻ,എം.ബി. രാജേഷ്,വീണാ ജോർജ്ജ്,അഡി. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു,ശാരദാ മുരളീധരൻ,വകുപ്പ് മേധാവികൾ,ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |