തിരുവല്ല : നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിയിടത്തുചിറ - മേപ്രാൽ റോഡിന്റെ നിർമ്മാണ ജോലികൾ പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തിന്റെ ദുരിതമുള്ള മേപ്രാലിലേക്ക് നിർമ്മിക്കുന്ന റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ജിയോ ടെക്സ്റ്റയിൽ പോളിമർ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഈർപ്പത്തിൽ നിന്ന് റോഡിന് സംരക്ഷണം ലഭിക്കാനും ടാറിംഗിന് ഈട് ലഭിക്കാനുമാണ് ഇതുപയോഗിക്കുന്നത്. അഴിയിടത്തുചിറ മുതൽ ചിലങ്ങാട് പടിവരെ 1700 മീറ്ററാണ് ഇപ്പോൾ ജിയോ ടെക്സ്റ്റയിൽ പോളിമർ വിരിക്കുന്നത്. ഒരടിയിലേറെ ഉയർത്തിയെടുത്ത റോഡിൽ നാലുമീറ്റർ വീതിയിലാണ് പോളിമർ ഷീറ്റ് ഉപയോഗിച്ചത്. അതിനുമുകളിൽ 20സെ.മീ കനത്തിൽ ജി.എസ്.ബിയും ശേഷം വൈറ്റ് മിക്സ് മെക്കാഡമും ഇറക്കി റോഡ് ഉറപ്പിക്കും. തുടർന്ന് ബി.എം ടാറിംഗും ബി.സി ടാറിംഗും നടത്തും. മുമ്പ് കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നിർമ്മാണത്തിനിടെ കയർ ഭൂവസ്ത്രം സമാനരീതിയിൽ വിരിച്ചിരുന്നു. അതിലും ബലവും ഈടും ലഭിക്കുന്നതാണിത്. ഒന്നരമീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമുള്ളതാണ് പോളിമർ. ഹൈദരാബാദിൽ നിന്നാണ് ജിയോ ടെക്സ്റ്റയിൽ പോളിമർ എത്തിച്ചത്. പാലാത്ര കൺസ്ട്രക്ഷനാണ് ഈ റോഡിന്റെ കരാർ ഏറ്റെടുത്ത് നടത്തുന്നത്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആറുമാസത്തോളം നിർമ്മാണം തടസപ്പെട്ടിരുന്നു. നഗരസഭയിൽ ഇടിഞ്ഞില്ലം - കാവുംഭാഗം റോഡിലെ അഴിയിടത്തുചിറയിൽ നിന്നു തുടങ്ങി മേപ്രാൽ വഴി കോട്ടയം ജില്ലാതിർത്തിയായ കോമങ്കരിചിറ വരെ 5.5 കിലോമീറ്റർ ദൂരം റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്. 2021 ഡിസംബറിലാണ് നിർമ്മാണം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ പോളിമർ വിരിക്കുന്ന ജോലികൾ പൂർത്തിയാക്കും. അതുവരെ റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ ഷീനാ രാജൻ, അസി.എക്സി.എൻജിനിയർ ശുഭ, അസി.എൻജിനിയർ ഫൈസൽ എന്നിവർ റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി.
റോഡിന്റെ നീളം : 5.5 കിലോമീറ്റർ, പദ്ധതി ചെലവ് : 7 കോടി രൂപ.
ജില്ലയിൽ ആദ്യം
പത്തനംതിട്ട ജില്ലയിൽ റോഡ് നിർമ്മാണത്തിൽ ആദ്യമായാണ് ജിയോ ടെക്സ്റ്റയിൽ പോളിമർ ഉപയോഗിക്കുന്നത്. മുമ്പ് ചങ്ങനാശ്ശേരി ബൈപ്പാസിലും ഇപ്പോൾ ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ നിർമ്മാണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.ഷീനാ രാജൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |