തൃശൂർ: ഒന്നര വർഷത്തിലധികമായി ശക്തൻ സ്റ്റാൻഡിന് സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യമല രണ്ടുമാസത്തിനകം ഒഴിവാക്കാൻ കോർപറേഷന്റെ തീവ്രശ്രമം. ക്ലീൻ കേരളയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കൽ നടക്കുന്നത്. നിലവിൽ 23 തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിൽ നൂറ് തൊഴിലാളികളെ നിയോഗിച്ച് മാലിന്യം നീക്കൽ വേഗത്തിലാക്കും.
ആദ്യത്തെ ലോഡ് ചൊവ്വാഴ്ചയാണ് ശക്തനിൽ നിന്ന് കൊണ്ടുപോയത്. പ്ലാസ്റ്റിക്കാണ് വേർതിരിച്ചെടുക്കുന്നത്. ലോറികളുടെ എണ്ണവും കൂടും. ക്ലീൻകേരളയുമായി കോർപറേഷൻ ധാരണയിലെത്തിയിട്ടുമുണ്ട്. ക്ലീൻ കേരളയിൽ നിന്ന് ഉപകരാറെടുത്തവരാണ് മാലിന്യം കൊണ്ടുപോകുന്നത്. സർക്കാർ നിശ്ചയിച്ച മൂന്നു നിരക്കുകളാണ് പ്രാബല്യത്തിലുള്ളത്.
മാലിന്യം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ലോകബാങ്കിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു കോർപറേഷന്റെ ആലോചന. ഇക്കാര്യം ബഡ്ജറ്റിൽ വ്യക്തമാക്കിയിരുന്നു. ബയോ മൈനിംഗ് ഉൾപ്പെടെ സൗജന്യമായി ചെയ്യാമെന്ന വാഗ്ദാനമായിരുന്നു അവർ മുന്നോട്ടുവച്ചത്. നിരവധി ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്തിയില്ല.
ബ്രഹ്മപുരത്ത് മാലിന്യം കത്തിയതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. തുടർന്നാണ് പെട്ടെന്ന് ക്‌ളീൻ കേരളയുമായി ധാരണയിലെത്തിയത്. ഇതോടെയാണ് മാലിന്യനീക്കത്തിന് വഴിയൊരുങ്ങിയത്.
ഒഴിവാകുന്നത് വലിയ ഭീഷണി
ശക്തൻ നഗറിലെ പട്ടാളം മാർക്കറ്റ് പലതവണ തീപ്പിടിത്തമുണ്ടായ ഇടമാണ്. അതിനടുത്താണ് മാലിന്യപ്പറമ്പ്. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി പറമ്പ് നിറഞ്ഞപ്പോൾ പുറത്തു നിന്നുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാൻ പച്ചവല കെട്ടി മറച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വേനൽക്കാലത്ത് ശക്തനിലെ മാലിന്യക്കൂമ്പാരത്തിനു തീയാണ് ഭീഷണിയെങ്കിൽ മഴക്കാലത്ത് പകർച്ചവ്യാധികളും കൊതുകുകളുമാകും കൂടുതൽ വെല്ലുവിളി ഉയർത്തുക. മഴക്കാലത്തു മാലിന്യനീക്കം പൂർണമായി നിലയ്ക്കുകയും ചെയ്യാറുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതോടെ വലിയ ഭീഷണിയാണ് ഒഴിയുന്നത്. പ്രതിപക്ഷസമരം അടിച്ചമർത്താനുള്ള വഴിയും ഒരുങ്ങി.
രണ്ടുമാസത്തിനകം മാലിന്യം നീക്കുന്നത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യം തരംതിരിക്കൽ യുദ്ധകാല അടിസ്ഥാനത്തിലാണ് നടക്കുന്നത്.
- എം.കെ. വർഗീസ്, മേയർ
മറ്റൊരു ലാലൂരാകാതെ...
തൃശൂരിലെ മാലിന്യപ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലുമെന്ന പോലെ തൃശൂരിലും നിരവധി സമരങ്ങളുണ്ടായി. കേരളത്തിലെ ആദ്യ മാലിന്യ വിരുദ്ധ ജനകീയസമരമെന്ന് വിശേഷിപ്പിക്കുന്നതായിരുന്നു പതിറ്റാണ്ടുകൾ നീണ്ട ലാലൂർ സമരം. ഒടുവിൽ ലാലൂരിൽ മാലിന്യം തള്ളൽ നിരോധിച്ചു. തൃശൂർ കോർപറേഷന്റെ കുപ്പത്തൊട്ടിയെന്ന് പറഞ്ഞുകേട്ട ലാലൂർ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഐ.എം. വിജയന്റെ നാമധേയത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |