കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം ഉൾപ്പെടെ മുൻകരുതലുകളുമായി ആരോഗ്യ വകുപ്പ്. തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിലും കളമശേരിയിലെ മെഡിക്കൽ കോളേജിലും കൺട്രോൾ റൂമുകൾ തുറന്നു.
ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ചികിത്സയ്ക്ക് 24 മണിക്കൂർ സേവനമാണ് ഒരുക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. ഫോൺമുഖേനെയാണ് നിർദ്ദേശങ്ങൾ നൽകുന്നത്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്കോ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്‌പോണ്ട്‌സ് സെന്ററിലേക്കോ വിടും.
പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുമുണ്ട്. മെഡിക്കൽ കോളേജിൽ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടർമാരുടെ സേവനവും ഡി.എം.ഒ ഓഫീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമാണുള്ളത്.
ടെലിഫോണിക് സർവലൻസ്
ടെലിഫോണിക് സർവലൻസ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ റെസ്‌പോൺസ് ടീമാണ് സേവനം ലഭ്യമാക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് നിർദേശങ്ങളും മാനസികപിന്തുണയും നൽകും.
പുകയുമുണ്ടായ സ്ഥലങ്ങളിൽ നിന്ന് 7,421 പേരുടെ വിവരങ്ങൾ ശേഖരിച്ചു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സേവനങ്ങൾ നൽകുന്നതിനും കിടപ്പുരോഗികൾ, ഗർഭിണികൾ, മറ്റ് ഗുരുതര അസുഖങ്ങളുള്ളവർ തുടങ്ങിയ കൂടുതൽ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടർനിരീക്ഷണങ്ങളും സേവനങ്ങളും നൽകും.
411 പേർക്ക് സേവനം
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കായി കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്‌പോൺസ് സെന്റർ ആരംഭിച്ചു. മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡീയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭിക്കും. എക്‌സ്‌റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നിവയ്ക്കായുള്ള ഉപകരണങ്ങളും സജ്ജമാക്കി.
ആറു മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലൂടെ 411 പേർക്ക് സേവനം നൽകി. 11 സെന്ററുകളിലെ ശ്വാസ് ക്ലിനിക്കുകളിൽ 48 പേരെത്തി. ശ്വാസ് ക്ലിനിക്കിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി അധികൃതർ അറിയിച്ചു.
കൺട്രോൾ റൂമുകൾ
മെഡിക്കൽ കോളേജ് : 8075774769
ഡി.എം.ഒ ഓഫീസ് : 0484 2360802
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |