റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഒരേ സ്ഥലത്ത് നാലു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ. സംസ്ഥാന പാതയുടെ നിർമ്മാണ ശേഷം കെ.എസ്.റ്റി.പിയുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പുറമെ, എം.എൽ.എയുടെയും, മുൻ എം.എൽ.എയുടെയും, എം.പിയുടെയും ഫണ്ടുപയോഗിച്ച് റാന്നിയുടെ വിവിധ ഭാഗങ്ങളിൽ പുതിയ കാത്തിരുപ്പ് കേന്ദ്രങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. മത്സരിച്ചുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം ആർക്കുവേണ്ടിയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
പ്രധാന ജംഗ്ഷനുകളിലെല്ലാം നിലവിൽ ആവശ്യത്തിനധികം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ട്. റാന്നി മണ്ഡലത്തിലെ പ്ലാച്ചേരി മുതൽ ഉതിമൂട് വരെ റോഡിനിരുവശത്തുമായി കെ.എസ്.ടി.പിയുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നേരത്തെ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മുൻ എം.എൽ.എ രാജു എബ്രഹാമിന്റെ ഫണ്ടിൽ നിന്നും ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചത്. പിന്നെയാണ് എം.പിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വന്നത്.
എം.എൽ.എയുടെ വിശ്രമ കേന്ദ്രത്തിന്റെ നിറം ചുവപ്പാണെങ്കിൽ, എം.പിയുടെ പിങ്ക് നിറത്തിലാകും. നിലവിലെ എം.എൽ.എ അനുവദിച്ചവയും നിർമ്മാണത്തിലിരിക്കുകയാണ്. ഇതോടെയാണ് പ്രധാന ജംഗ്ഷനുകളിൽ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ എണ്ണം നാലെണ്ണം വരെയാകുന്നത്.അടുത്തടുത്ത സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ വന്നതോടെ ബസുകൾ എവിടെ നിറുത്തും എന്നുള്ളതാണ് ജനങ്ങളെ വലയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |