ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ആരോഗ്യ രംഗത്ത് അത്യപൂർവ നേട്ടം കൈവരിച്ച് ഡൽഹി എയിംസ് എയിംസ് ആശുപത്രി. 28കാരിയുടെ ഉദരത്തിലുള്ള കുഞ്ഞിനാണ് പുതുജീവൻ ലഭിച്ചത്. ഒരു ചെറിയ പിഴവു പോലും കുഞ്ഞിന്റെ ജീവന് അപകടമായേക്കാവുന്ന തരത്തിലുള്ള നിർണ്ണായക ശസ്ത്രക്രിയ ഒന്നര മിനിട്ടു കൊണ്ടാണ് പൂർത്തിയാക്കിയത്. ഒരു മുന്തിരിയുടെ വണ്ണമുള്ള ഹൃദയത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ തകരാറ് പരിഹരിച്ചെന്നും ശസ്ത്രക്രിയ വിജയകരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും അവർ പൂർണ്ണനിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയതിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എയിംസിലെ ഡോക്ടർമാരെ അഭിനന്ദിച്ചു.
എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിൽ വച്ചാണ് ഈ നിർണ്ണായക ശസ്ത്രക്രിയ നടത്തിയത്. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരോടൊപ്പം ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ ഒരു സംഘവും പങ്കുചേർന്നിരുന്നു. തടസ്സമുള്ള ഹൃദയ വാൽവിൽ ബലൂൺ ഡൈലേഷൻ എന്ന പേരിലുള്ള പ്രക്രിയയാണ് നടത്തിയത്. അൾട്രാസൗണ്ട് രീതിയിൽ അമ്മയുടെ വയറ്റിലൂടെ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്ക് സൂചിയിറക്കുകയായിരുന്നു.
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്ന് എയിംസ് അധികൃതർ പറഞ്ഞു. ചെറിയ പിഴവ് പറ്റിയാൽ പോലും കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും. വളരെ പെട്ടെന്ന് ചെയ്തു തീർക്കേണ്ടതുണ്ടായിരുന്നു. ഈ ശസ്ത്രക്രിയയിലൂടെ ശിശുവിന്റെ ഹൃദയം നന്നായി വികസിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.
മൂന്ന് തവണ ഗർഭച്ഛിദ്രത്തിന് വിധേയയായ യുവതി നാലാമത് ഗർഭം ധരിച്ചപ്പോൾ നടത്തിയ സ്കാനിംഗിൽ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറ് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് അമ്മയുടെ വയറ്റിനുള്ളിൽ വച്ചുതന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തോട് ദമ്പതികൾ സമ്മതം മൂളിയതോടെ പുതുജീവന് ഭൂമിയിലേക്ക് ആരോഗ്യത്തോടെ വരാനുള്ള വഴിതുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |