തിരുവനന്തപുരം:ആനയറയുടെ അടയാളമായി അരയാലിന്റെ തണലും പറ്റി നിൽക്കുന്ന പമ്പ് ഹൗസിന്റെ നാളുകൾ എണ്ണപ്പെട്ടു. റോഡ‌് വികസനത്തിന്റെ ഭാഗമായി പൊളിക്കലിന് പമ്പ് ഹൗസ് വിധേയമാകുമ്പോൾ നഷ്ടം സതീശന് മാത്രമാണ്. പമ്പ് ഹൗസിനു മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന സതീശൻ (51) അന്തിക്ക് തല ചായ്ക്കുന്നത് ഇവിടെയാണ്. വർഷങ്ങളായി പമ്പ് പ്രവർത്തിക്കുന്നില്ല.റോഡ് വിതീ കൂട്ടുന്നതിന്റെ ഭാഗമായി പമ്പ് ഹൗസ് പൊളിക്കുമെന്ന് ഉറപ്പായതോടെ പമ്പ് ഹൗസിനു ചുറ്റുമുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകളും ഉരുക്കിൽ തീർത്ത ഏണിയും മോട്ടോർ സ്ഥാപിച്ചിരിക്കുന്ന മുറിയുടെ വാതിലുമെല്ലാം മോഷ്ടാക്കൾ കടത്തി. ഒരപകടത്തിൽപ്പെട്ട് രണ്ടു കാലിലും മുറിവ് പറ്റിയതോടെയാണ് സതീശൻ ഇവിടെ അഭയം തേടിയത്. പേട്ട റെയിൽവേ സ്റ്റേഷനിലായിരുന്നു അതിനു മുമ്പ്. പൊലീസിന്റെ യൂണിഫോം തയ്യൽക്കാരനായ വാസുദേവന്റെ മകനാണ് സതീശൻ. പത്തുവരെ പഠിച്ചു. 'പിന്നെ ഇങ്ങനെയൊക്കെ ആയിപ്പോയി... ഒന്നും സ്വന്തമായില്ല.കുടുംബം ഇല്ലാത്തതിനാൽ റേഷൻ കാർഡു പോലുമില്ല. ഈ പമ്പ് ഹൗസായിരുന്നു ആശ്രയം.ഇതു പൊളിച്ചാൽ മറ്രെവിടെയെങ്കിലും അഭയം കണ്ടെത്തണം..' കാലിൽ വച്ചുകെട്ടിയ മുറിവിലേക്ക് നോക്കി സതീശൻ പറഞ്ഞു.
അന്ന് അതൊരു മഹാസംഭവമായിരുന്നു
ഒരു നാടിന്റെ മുഴുവൻ കുടിവെള്ളാവശ്യങ്ങൾ നിറവേറ്റി ഡബ്ലിയു. എച്ച്.ഒയുടെ നേതൃത്വത്തിൽ 1954ൽ ഉയർന്നതാണ് ആനയറ പമ്പ് ഹൗസ്. 3000 അടി താഴ്ചയിലുള്ള കുഴൽക്കിണർ നിർമ്മിച്ച് അതിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ടാങ്കിലാക്കിയ ശേഷം പൈപ്പു വഴിയാണ് സമീപത്തെ വീടുകളിൽ കുടിവെള്ളം നൽകിയിരുന്നത്. പിന്നീട് ട്രിവാൻഡ്രം വാട്ടർ സപ്ലൈ സ്കീം നടപ്പിലാക്കിയപ്പോൾ ഈ പമ്പ് ഹൗസ് വഴിയുള്ള ജല വിതരണം പുതിയ പദ്ധതിയുമായി ബന്ധിപ്പിച്ചു. 'എന്റെ കുട്ടിക്കാലത്ത് കുഴൽക്കിണറിന്റെ ജോലി നടന്നത് ഓർമ്മയുണ്ട്.
ഇവിടെനിന്ന് വീടുകളിൽ വെള്ളം കിട്ടിയപ്പോൾ വലിയ ആഘോഷമായിരുന്നു ' പോളിടെക്നിക് കോളേജ് പ്രിൻസിപ്പലായി വിരമിച്ച പ്രദേശവാസിയായ ധർമ്മരാജൻ പറഞ്ഞു.ആനയറ പമ്പ് ഹൗസിനൊപ്പം ഒരുവാതിൽകോട്ടയിലും കുഴൽക്കിണർ പമ്പ് ഹൗസ് നിർമ്മിച്ചിരുന്നുവെന്ന് വാട്ടർ അതോറിട്ടിയിൽ നിന്ന് ഹെഡ് ഓപ്പറേറ്ററായി വിരമിച്ച വത്സപ്പൻ നായർ പറഞ്ഞു. പമ്പ് ഹൗസിന്റെ ആദ്യനിലയിൽ മോട്ടോർ പമ്പ് യൂണിറ്റും മുകളിൽ 5000 ലിറ്റർ ശേഷിയുള്ള ടാങ്കുമാണ് ഉള്ളത്.
പമ്പ് ഹൗസിനപ്പുറമിപ്പുറം
ആനയറയിലെ പ്രദേശങ്ങളെ രണ്ടായിട്ടാണ് നാട്ടുകാർ തിരിച്ചിട്ടുള്ളത്.പമ്പ് ഹൗസിന് അപ്പുറവും ഇപ്പുറവും. 20 വർഷത്തോളമായി പമ്പിന്റെ പ്രവർത്തനം നിശ്ചലമായിട്ട്.എന്നിട്ടും അടയാളം അവിടെത്തന്നെ ഉണ്ടായിരുന്നു. പൊളിച്ചുനീക്കുമ്പോൾ നഷ്ടപ്പെടുന്നത് ആനയറയെ രണ്ടായി തിരിക്കുന്ന അടയാളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |