കർഷകസ്വപ്നം പതിരാകുന്നു
കുമരകം: മഴക്കാലത്ത് നെല്ലിന് കിഴിവ് തേടുന്ന മില്ലുകാർ ചുട്ടുപൊള്ളുന്ന വേനലിലും കിഴിവ് ആവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യുന്നു. ഇപ്പോൾ ക്വിന്റലിന് രണ്ടു മുതൽ അഞ്ച് കിലോവരെ കിഴിവ് ആവശ്യപ്പെടുന്നതെന്നാണ് കർഷകരുടെ പരാതി. അതേസമയം ചൂട് മൂലം നെല്ലിന് തൂക്കം കുറയുന്നത് കർഷകർക്ക് നഷ്ടം വരുത്തുന്നുണ്ട്.
കൊയ്ത്ത് കാലത്ത് മഴ വ്യാപകമാകുമ്പോഴാണ് ഈർപ്പമുള്ള നെല്ലിന് കിഴിവ് അനുവദിക്കാറുള്ളത്. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിൽ ഈർപ്പത്തിന്റെ അംശം പോലുമില്ലാത്ത നെല്ലിനാണ് വീണ്ടു കിഴിവ് ആവശ്യപ്പെടുന്നത്. കൊടുംചൂടിലും നെല്ലിന് ഉണക്കില്ലെന്ന വാദമാണ് ഏജന്റുമാർ ഉയർത്തുന്നത്. നെൽമണിയുടെ തൂക്കക്കുറവിൽ കരിനങ്ക്, പതിര്, അരനെല്ല് എന്നിവയുടെ പേരിലാണ് കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നത്. അതേസമയം വേനൽമഴ ചൂടിന് ആശ്വാസമാകുമ്പോഴും കൊയ്ത്തിനും സംഭരണത്തിനും തടസമാണ്. കിഴിവ് ആവശ്യപ്പെടാൻ മില്ലുകാർ മഴയെ ആയുധമാക്കുമെന്ന ഭയവും കർഷകർക്കുണ്ട്.
മഴക്കുറവ് വില്ലനായി
ഇടമഴ ലഭിക്കാതിരുന്നത് അപ്പർകുട്ടനാട്ടിൽ വിളവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സാധാരണ വിളവെത്താറാകുമ്പോൾ മഴ ലഭിക്കുകുകയും, നെല്ലിന് നല്ല ദൃഢതയുണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും വില്ലനായി. നെൽക്കതിരുകൾ ഉണങ്ങി. 23 മുതൽ 25 ഡിഗ്രി വരെ ചൂടാണ് നെൽച്ചെടികൾക്ക് താങ്ങാനാവുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിനം 35-38 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉണക്ക് ഇനിയും കൂടിയാൽ വിളവിൽ കാര്യമായ കുറവുണ്ടാകുമെന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.
പ്രശ്നങ്ങൾ ഇനിയുമുണ്ട്
കടുത്ത വേനലിൽ തൂക്കക്കുറവ് കർഷകരെ ബാധിക്കുന്നു
ഏജൻസികൾ നെല്ല് സംഭരിക്കുന്നതിന് കാലത്താമസം
കൈകാര്യ ചെലവിനത്തിലുള്ള സർക്കാർ വിഹിതം കുറവ്
വേനൽക്കാലത്ത് വിളവെടുക്കുന്ന നെല്ലിന് അനുവദനീയമായതിൽ താഴെയാണ് ജലാംശം ഉണ്ടാവുക. കർഷകരുടെ പരാതി പരിഗണിച്ച് എത്രയും വേഗം കിഴിവ് ഒഴിവാക്കിയുള്ള നെല്ല് സംഭരണം പൂർത്തിയാക്കാൻ ജില്ലാ പാഡി ഓഫീസറുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ബി സുനൽ ( കുമരകം കൃഷി ഓഫീസർ )
ക്വിന്റലിന് കിഴിവ് 5 കിലോ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |