ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു വർഷം അകലെയാണെങ്കിലും ജയം ഉറപ്പാക്കിയുള്ള അവകാശവാദങ്ങളും അതേചൊല്ലിയുള്ള വാദപ്രതിവാദങ്ങളും രാഷ്ട്രീയകേരളത്തിൽ അലയടിക്കാൻ തുടങ്ങി. തൃശൂരിൽ നിന്നാണ് ഈ കാഹളത്തിന് തുടക്കമായത്. ഈ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കുകയാണ് രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ.
തൃശൂർ: തിരഞ്ഞെടുപ്പിന് നേരത്തെ കളമൊരുക്കിയെന്ന് അവകാശപ്പെട്ട് ബി.ജെ.പി നടത്തിയ പൊതുസമ്മേളനം അവരുടെ രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയെയാണ് തുറന്നുകാണിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിനെ എടുക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുൻപത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ആവർത്തിച്ച് പറഞ്ഞത് നമ്മൾ കേട്ടതാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്നും നമുക്കറിയാം. ആ പറച്ചിൽ തന്നെയാണ് കഴിഞ്ഞദിവസവും തേക്കിൻകാട് ഉയർന്നുകേട്ടത്. രാഷ്ട്രീയത്തിലെ നിലവാരമില്ലാത്തതും അന്തസില്ലാത്തതുമായ പരാമർശമാണ് ആ വേദിയിൽ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
വീരവാദങ്ങളിൽ ജനങ്ങൾ വീഴില്ല
തൃശൂരിലെ ജനങ്ങൾ ഒരിക്കലും ഇത്തരം വീരവാദങ്ങളിൽ വീഴാൻ പോകുന്നില്ല. അത് എല്ലാവർക്കും അറിയാം. ഇത്തരം രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ച അവർക്ക് മാത്രമാണുണ്ടാവുന്നതെന്നും ഓർക്കണം. എല്ലാ രാഷ്ട്രീയക്കാരും ഇങ്ങനെയൊക്കെ പറയുന്നുണ്ടോയെന്ന് ചിന്തിക്കണം. ഇങ്ങനെയൊക്കെ നേതാക്കൾ പറയാമോ എന്ന് ചോദിച്ചാൽ, പറയേണ്ടവരാണ് അതെല്ലാം തീരുമാനിക്കുന്നത്. ജനങ്ങൾ ഇതെല്ലാം വിലയിരുത്തും. ആത്യന്തികമായി ജനങ്ങളാണ് വിലയിരുത്തുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല. ശക്തൻ തമ്പുരാന്റെ വികസനപ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് ബി.ജെ.പി. പ്രചാരണത്തിന് ഇറങ്ങുന്നതെന്നാണ് പറയുന്നത്. ശക്തൻതമ്പുരാൻ ബി.ജെ.പിയുടെ സ്വന്തമാണോ?. അങ്ങനെയെങ്കിൽ ഇനി എല്ലാ മഹാരഥന്മാരും സാമൂഹിക പരിഷ്‌കർത്താക്കളുമെല്ലാം ബി.ജെ.പിയുടെ സ്വന്തമാകുമല്ലോ?. ഇതെല്ലാം ജനം കാണുന്നുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ ജീർണ്ണതകൾക്ക് മറുപടി പറയേണ്ട കാര്യം തന്നെയില്ല. കോൺഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംഘടനാ തലത്തിൽ ഒരുക്കങ്ങൾ കൃത്യമായി നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ, ജനങ്ങളോടൊപ്പം നിലകൊണ്ട് ശക്തമായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടാകുമെന്നും എം.എം.വർഗീസ് പറഞ്ഞു.
വിജയത്തിളക്കം കരുത്താക്കി ഇടത്
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നും ജയത്തിന്റെ കരുത്താണ് ഇടതിനുള്ളത്. അതിന് പിന്നിൽ എം.എം.വർഗീസിന്റെ നേതൃപാടവവുമുണ്ട്. 2018 ൽ ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ആദ്യ തവണ സെക്രട്ടറിയായി എം.എം.വർഗീസ് തെരഞ്ഞെടുക്കപ്പെട്ടത്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം, 2006 മുതൽ പത്ത് വർഷം തുടർച്ചയായി സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു. 2006ൽ തൃശൂർ നിയമസഭാമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി. കഴിഞ്ഞ ജനുവരിയിൽ ജില്ലാ സമ്മേളനത്തിലാണ് വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പുപറയാം. എൽ.ഡി.എഫിന്റെ ജയം നൂറ് ശതമാനവും ഉറപ്പാണ്.
എം.എം.വർഗീസ്
സി.പി.എം. ജില്ലാ സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |