വെല്ലിംഗ്‌ടൺ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് മികച്ച ലീഡിൽ. ആദ്യ ഇന്നിംഗ്‌സ് ന്യൂസിലാൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 580 റൺസെടുത്ത് ഡിക്ളയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തോടെ 26 റൺസാണ് നേടിയത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിലാണ് കിവീസ് ബാറ്റിംഗ് ആരംഭിച്ചത്. ഇരട്ടസെഞ്ച്വറി നേടിയ കെയ്‌ൻ വില്യംസണിന്റെയും ഹെന്റി നിക്കോൾസിന്റെയും തകർപ്പൻ ബാറ്റിംഗ് ന്യൂസിലാൻഡിന് ഇരട്ടിശക്തി നൽകി. 296 പന്തുകളിൽ നിന്ന് 23 ഫോറും രണ്ട് സിക്‌സും നേടി 215 റൺസെടുത്തതിന് ശേഷമാണ് വില്യംസൺ പുറത്തായത്. ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു.
അതേസമയം, 240 പന്തുകളിൽ നിന്ന് 15 ഫോറും നാല് സിക‌്‌സും നേടി നിക്കോൾസ് പുറത്താകാതെ തുടരുകയാണ്. ഒരു ഇന്നിംഗ്‌സിൽ ഇതാദ്യമായാണ് ന്യൂസിലാൻഡിന്റെ രണ്ട് താരങ്ങൾ ഇരട്ട സെഞ്ച്വറി നേടുന്നത്. മൂന്നാം വിക്കറ്റിൽ വില്യംസൺ- നിക്കോൾസ് കൂട്ടുകെട്ടിൽ 363 റൺസ് പിറന്നു. ശ്രീലങ്കയുടെ കസുൻ രജിത രണ്ട് വിക്കറ്റും ധനഞ്ജയ ഡി സിൽവയും പ്രഭാത് ജയസൂര്യയും ഓരോ വിക്കറ്റ് വീതവും നേടി.
16 റൺസുമായി ശ്രീലങ്കയുടെ ദിമുത് കരുണരത്നയും നാല് റൺസെടുത്ത് പ്രഭാത് ജയസൂര്യയുമാണ് ക്രീസിലുള്ളത്. ഓപ്പണർ ഒഷാഡ ഫെർണാണ്ടോ (6), കുശാൽ മെൻഡിസ് (0) എന്നിവരെ ശ്രീലങ്കയ്ക്ക് നഷ്ടമായി. പരമ്പര സമനിലയിലാക്കണമെങ്കിൽ ഈ മത്സരത്തിൽ ശ്രീലങ്കയ്ക്ക് വിജയിച്ചേ മതിയാകൂ. അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ന്യൂസിലാന്‍ഡ് ഇതിനോടകം രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തോല്‍ക്കാതെ മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |