തടിതപ്പാൻ ഫാർമസി ജോലി നഴ്‌സുമാരെ എൽപ്പിക്കുന്നുവെന്ന് ആക്ഷേപം
തൃശൂർ: സംസ്ഥാനത്തെ ആയിരത്തിലധികം പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെങ്കിലും വേണ്ടത്ര ഫാർമസിസ്റ്റുകളില്ലാത്തതിനാൽ മരുന്നുവിതരണം തടസപ്പെടുന്നു. 80 ശതമാനത്തോളം ആശുപത്രികളിലും ഫാർമസിസ്റ്റുകളുടെ കുറവോ അവരുടെ അവധിയിൽ ആളില്ലാത്ത അവസ്ഥയോ ഉണ്ടാക്കുന്നുണ്ടെന്ന് കേരള ഫാർമസിസ്റ്റ്സ് യൂണിയൻ ആരോപിക്കുന്നു.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന് മെഡിക്കൽ ഓഫീസർമാരും നാല് സ്റ്റാഫ് നഴ്‌സും ഒരു ലാബ് ടെക്‌നീഷ്യനും രണ്ട് ഫാർമസിസ്റ്റും വേണം. ഫാർമസിസ്റ്റ് പലയിടത്തും ഒന്നേയുള്ളൂ. കണ്ണൂർ പട്ടുവത്ത് ആരുമില്ല. താത്കാലിക നിയമനവുമില്ല. മറ്റ് ജീവനക്കാരുടെയും കുറവ് മൂലം 97 ആശുപത്രികളിൽ സായാഹ്ന ഒ.പി പ്രവർത്തിക്കുന്നില്ല. ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ മരുന്ന് വിതരണത്തിന്, നിയമവിരുദ്ധമായി നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നുമുണ്ട്. ഇതിന് വിസമ്മതിക്കുന്നവരുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുകയാണെന്ന് ഫാർമസിസ്റ്റുകൾ ആരോപിക്കുന്നു. വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് പേർക്ക് ഇത്തരത്തിൽ മെമ്മോ നൽകി. പലയിടങ്ങളിലും മരുന്നുവിതരണത്തിന് വാക്കാലാണ് നിർദ്ദേശം.
കോടതിവിധി മാനിക്കുന്നില്ലെന്ന്
ഫാർമസിസ്റ്റിന്റെ അഭാവത്തിൽ മരുന്നുവിതരണത്തിന് പകരം സംവിധാനമുണ്ടാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ചുമതലയേൽപ്പിക്കൽ. മരുന്നുവിതരണത്തിൽ പരിജ്ഞാനവും അധികാരവുമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് കോടതി ഉത്തരവ്. ജൂനിയർ ഡോക്ടർക്കോ മെഡിക്കൽ ഓഫീസർക്കോ മാത്രമേ ഇതിന് അധികാരമുള്ളൂ. നഴ്‌സിംഗ് ജീവനക്കാർ ഈ വിഭാഗത്തിൽ വരില്ല. പരാതി ഒഴിവാക്കാൻ നഴ്‌സുമാർ കൂടുതലുള്ള സ്ഥലങ്ങളിൽ അവരെക്കൊണ്ട് കാര്യം നടത്തിക്കുകയാണ്.
പിരിച്ചുവിട്ടെന്നും ആക്ഷേപം
കണ്ണൂർ ഏഴോം പോലുള്ള സ്ഥലങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിയമിച്ച താത്കാലിക ഫാർമസിസ്റ്റുകളെ ഓഡിറ്റ് പ്രശ്‌നമുന്നയിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അനുസരിക്കുന്നില്ലെന്ന് കരുതുന്ന ഉദ്യോഗസ്ഥരോടുള്ള പകപോക്കലിനുള്ള അവസരമായി ചിലരിതിനെ ഉപയോഗിക്കുന്നതായാണ് ഫാർമസിസ്റ്റുകളുടെ പരാതി.
ആശുപത്രികൾ
ഉയർത്തപ്പെട്ടവ 1074
വേണ്ട ഫാർമസിസ്റ്റുകൾ 712
നിയമിച്ചത് 150
മറ്റ് തസ്തികകളിലേതു പോലെ ഫാർമസിസ്റ്റുകളെ നിയമിച്ചിട്ടില്ല. പ്രശ്‌നം ഉടൻ പരിഹരിക്കണം.
പി. ബബീഷ്
ജനറൽ സെക്രട്ടറി
ഓൾ കേരള ഫാർമസിസ്റ്റ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |