തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ 150ന്റെ നിറവിൽ. ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന 150-ാം വാർഷികാഘോഷ ചടങ്ങ് 20ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ദിവ്യബലിക്ക് ശേഷം ലോഗോപ്രകാശനവും ആർച്ച് ബിഷപ്പ് നിർവഹിക്കും.
യൂറോപ്യൻ ഗോഥിക് വാസ്തുവിദ്യാ മാതൃകയിൽ 1927ലാണ് പാളയം പള്ളിയുടെ നിർമ്മാണം ആരംഭിക്കുന്നത്. വിദേശ മിഷണറിയായ ഫാ.ഫ്രാൻസിസ് മിരാൻഡയാണ് പാളയത്തിനടുത്ത് സ്ഥലം വാങ്ങി ദേവാലയ നിർമ്മാണത്തിന് തുടക്കമിട്ടത്. 1858നും 1873നും ഇടയിൽ ചെറിയൊരു ഓലക്കെട്ടിടത്തിൽ പള്ളി പ്രവർത്തിച്ചിരുന്നതായി പുരാരേഖകളിലുണ്ട്. 1864 ഒക്ടോബർ 10ന് അന്നത്തെ വികാരി ഫാ.ഫ്രാൻസിസ് മിരാൻഡ ദേവാലയത്തിന് തറക്കല്ലിട്ടെങ്കിലും അദ്ദേഹം സ്ഥലം മാറിപ്പോയതിനാൽ 1873ൽ ഫാ.എമിജിയസിന്റെ കാലത്താണ് പള്ളി പണി പൂർത്തിയായത്.1873 മേയ് നാലിന് അന്നത്തെ കൊല്ലം ബിഷപ്പ് എൽഡ ഫോൺസ് ബോർഞ്ഞ പള്ളി ആശീർവദിച്ചു. മണിമാളിക ഇല്ലാത്ത ദേവാലയം ആയിരുന്നു അത്. 1912ൽ തെക്കുവടക്കായി കുരിശ് ആകൃതിയിൽ പള്ളി വിപുലീകരിച്ചത് ഫാ. പസ്കേഷ്യസ് ആയിരുന്നു. പിന്നീടാണ് 1927ൽ തുടങ്ങി ആറു വർഷമെടുത്ത് ഇന്ന് കാണുന്ന സെന്റ് ജോസഫ് കത്തീഡ്രലിന്റെ പണി പൂർത്തിയാക്കിയത്.
1927ൽ ബൽജിയം സ്വദേശിനി പള്ളിക്കായി സംഭാവന ചെയ്ത മൂന്ന് വലിയ മണികൾ കപ്പൽ മാർഗം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ജോസഫ്, സേവ്യർ, അലോഷ്യസ് എന്നിങ്ങനെ പേരുകൾ നൽകി പള്ളിക്കുള്ളിൽ ഇവ സ്ഥാപിച്ചു. ഗോപുരത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ വേളയിലാണ് ഇവ മുകളിലേക്ക് ഉയർത്തിയത്.
പ്രധാന അൾത്താരയിലുള്ള സെന്റ് ജോസഫിന്റെ തിരുസ്വരൂപം 1921ൽ അന്നത്തെ സഹവികാരി ഫാ.ബ്രൊക്കാർഡ് വിദേശത്തു നിന്ന് കൊണ്ടുവന്നതാണ്. അതിനു മുൻപ് ഈ പള്ളിയിൽ ഉണ്ടായിരുന്ന സെന്റ് ജോസഫിന്റെ ചെറിയ തിരുസ്വരൂപം കൊല്ലം ശൂരനാട്ടുള്ള സെന്റ് ജോസഫ്സ് പള്ളിക്കു നൽകി. കൈ ഉയർത്തിപ്പിടിച്ച് ആശീർവദിക്കുന്ന യേശുവിന്റെ വലിയ പൂർണകായ പ്രതിമ ഇറ്റലിയിൽ നിന്നുള്ളതാണ്. ദേവാലയത്തിനുള്ളിൽ കാണുന്ന മിക്കവാറും എല്ലാ തിരുസ്വരൂപങ്ങളും വിദേശത്തു നിന്നുള്ളതാണ്. പേട്ട സെന്റ് ആൻസ് ദേവാലയമാണ് നഗരത്തിലെ ആദ്യ കത്തോലിക്കാ പള്ളി. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ മാതൃദേവാലയമായി കണക്കാക്കുന്നത് ഈ പള്ളിയെയാണ്. സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ സുവർണ ജൂബിലി 1923ലും ശതാബ്ദി 1973ലും ആഘോഷിച്ചിരുന്നു. 2010ൽ പള്ളി പൂർണമായി പുനഃരുദ്ധരിച്ചപ്പോഴാണ് നിറം വെള്ളയാക്കി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |