ഓച്ചിറ: പരിവർത്തന പാതയിലൂടെയാണ് ഈഴവ സമുദായം കടന്നുപോകുന്നതെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി പ്രാതിനിദ്ധ്യത്തിലെ ജാതി വിവേചനത്തിനെതിരെ യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകൾ സംയുക്തമായി ഓച്ചിറ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച നാമജപയജ്ഞവും ഭക്തജന സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാനത്തിന്റെ ഫലമായി കേരള സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റപ്പെട്ട ജാതി വ്യവസ്ഥ വീണ്ടും പിടിമുറുക്കുകയാണ്. ഉദ്യോഗസ്ഥ രംഗം ഉൾപ്പെടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും ജാതി കടന്നുവരികയാണ്. ക്ഷേത്രോപദേശക സമിതിയുടെ മറപിടിച്ചാണ് നായർ സുമുദായം ക്ഷേത്രങ്ങളിൽ കടന്നുകയറുന്നത്. ഇതിനെതിരെ നമ്മൾ പ്രതിരോധ നിര ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ പ്രവർത്തനം ആരംഭിക്കുന്നതിന് അര നൂറ്രാണ്ടിന് മുമ്പ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളെ കൂടെ നിറുത്തി ആനുകൂല്യങ്ങൾ നേടിക്കഴിഞ്ഞപ്പോൾ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളെ ഭരണത്തിൽ നിന്ന് ബോധപൂർവം അകറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആത്മീയതയുടെ മറവിൽ പിന്നാക്ക വിഭാഗങ്ങളെ ക്ഷേത്രഭരണത്തിൽ നിന്ന് അകറ്റുന്ന ദുഷ്ടശക്തികൾക്കെതിരെ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.
കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, ചാരുംമൂട് യൂണിയൻ കൺവീനർ വി.സത്യപാൽ എന്നിവർ സംസാരിച്ചു. കായംകുളം യൂണിയൻ സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ പി.പ്രദീപ് ലാൽ സ്വാഗതവും യോഗം ബോർഡംഗം കെ.ജെ.പ്രസേനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |