കൊല്ലം: ഇറച്ചിക്കോഴി രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കിയതായി മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാതല കർഷക അവാർഡുകൾ കൊട്ടിയം മൃഗ സംരക്ഷണ കേന്ദ്രത്തിൽ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ ആയിരത്തോളം ഇറച്ചിക്കോഴി ഫാമുകൾ സ്ഥാപിക്കും. ഇറച്ചി സംസ്കരണ പ്ലാന്റുകൾ, അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ, ബ്രോയ്ലർ ബ്രീഡിംഗ് ഫാമുകൾ, കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരള ബ്രാൻഡിൽ ചിക്കൻ പുറത്തിറക്കും. ഇതിനായി 65.82 കോടിയുടെ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൂടാതെ പുറത്തുനിന്ന് കൊണ്ടവരുന്ന കാലികളെ പാർപ്പിക്കാൻ പത്തനാപുരത്തെ പന്തപ്ലാവിൽ ക്വാറന്റൈൻ കേന്ദ്രവും കന്നുകുട്ടികൾക്ക് തീറ്റ നൽകാൻ കർഷകർക്ക് ധനസഹായവും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മികച്ച ക്ഷീരകർഷകയായി തിരഞ്ഞെടുത്ത പൂതക്കുളം കാവേരിയിൽ പി.പ്രമീളയ്ക്ക് 20,000 രൂപ പുരസ്കാരവും മികച്ച ജന്തുക്ഷേമ സംഘടനയായ നിലമേൽ അഹിംസയ്ക്ക് 10,000 രൂപ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം രേഖ ചന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ കെ.അജി ലാസ്റ്റ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സി.പി.അനന്തകൃഷ്ണൻ, അസി.ഡയറകടർ ഡോ. ഡി.ഷൈൻ കുമാർ, ഡോ. എസ്.പ്രിയ, ഡോ. കെ.മോഹനൻ, ഡോ. ബി.അജിത്ത് ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |