തൊടുപുഴ: കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയയുവാവ് അറസ്റ്റിൽ. എരുമേലി സ്വദേശി ഷാജി തോമസാണ് (അച്ചായി- 47) പിടിയിലായത്. ഇയാളുടെ പരാക്രമത്തിൽ സബ് ഇൻസ്പെക്ടർക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറാകളും പൊലീസ് വാഹനത്തിന്റെ ഗ്ലാസും ഇയാൾ തകർത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൊടുപുഴ- പാലാ റോഡിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതേ ബസിന് തൊട്ടുമുന്നിൽ സർവ്വീസ് നടത്തുന്ന മറ്റൊരു ബസിൽ യുവാവ് തൊടുപുഴയിൽ നിന്ന് കയറി. കണ്ടക്ടറെത്തി ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് വാക്ക് തർക്കവും ഉന്തും തള്ളുമായി. ഇതോടെ ബസ് ജീവനക്കാർ തൊട്ടടുത്ത കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ച് വിവരം പറഞ്ഞു. കരിങ്കുന്നം ടൗണിലെത്തിയപ്പോൾ പൊലീസുകാരെത്തി യുവാവിനെ പിടിച്ചുകൊണ്ടു പോയി. എന്നാൽ സ്റ്റേഷനുള്ളിലേക്ക് കയറിയതോടെ യുവാവ് അസഭ്യ വർഷവും അക്രമവും നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ സൈഡ് ഗ്ലാസ് യുവാവ് ഇളക്കി താഴെയിട്ടു. തുടർന്ന് സി.സി ടി.വി ക്യാമറാകളും ഘടിപ്പിച്ചിരുന്ന പൈപ്പുകളും തകർത്തു. യുവാവിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ ബൈജു പി.ബാബുവിന്റെ കൈയ്ക്ക് പരിക്കറ്റു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് യുവാവ് കടിച്ച് പരിക്കൽപ്പിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയെത്തിയാണ് യുവാവിനെ കീഴടക്കിയത്. സെല്ലിലടക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും പൊലീസുകാർ പറഞ്ഞു.
സ്റ്റേഷനിൽ എത്തിയത് മുതൽ വനിതാ പൊലീസുകാർക്ക് നേരെയടക്കം അസഭ്യവർഷം നടത്തിയതായും അക്രമ സംഭവങ്ങൾ സ്റ്റേഷനിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് വിളിച്ച് വരുത്തി. ഏതാനും വർഷങ്ങളായി യുവാവ് മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നതായും ഇതിന് മുമ്പും മറ്റ് വിവിധയിടങ്ങളിലും യുവാവ് ഇത്തരം അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ വ്യക്തമായി.
യുവാവിനെതിരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മജിസ്ട്രേറ്റിനെ അക്രമിച്ചതടക്കം ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എട്ടും തലയോലപ്പറമ്പ് സ്റ്റേഷനിൽ ഒരു കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ അതിക്രമം കാട്ടിയതിനും ഉദ്യോഗസ്ഥരെ അക്രമിച്ചതിനും എരുമേലി സ്വദേശിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയ്യാളെ കോടതിയിൽ ഹാജരാക്കുമെന്നും കരിങ്കുന്നം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |