@ ടി.പി. ചന്ദ്രശേഖരനെ പോലെ കെ.കെ. രമയെയും സി.പി.എം ഭയക്കുന്നു
കോഴിക്കോട് : പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തി വൈരാഗ്യം പ്രചരിപ്പിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. ഏതെങ്കിലും തരത്തിൽ തെളിവുണ്ടായിട്ടാണോ പ്രതിപക്ഷ നേതാവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് റിയാസ് പറയുന്നെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയിൽ ഫയൽ മേശപ്പുറത്ത് വെയ്ക്കുമ്പോൾ റിയാസ് പറഞ്ഞ കാര്യങ്ങൾ നിയമസഭയിലെ കീഴ്വഴക്കമല്ല. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ചേരുന്നത് ഭരണത്തിന് നേതൃത്വം നൽകുന്നവർക്കാണ്. ആർ.എസ്.എസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേസ് കൊടുത്തിട്ടുണ്ട്. റിയാസ് സൂപ്പർ മുഖ്യമന്ത്രി ചമയുന്നത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം. ബി.ജെ.പിയുമായി കോൺഗ്രസ് ബന്ധം പുലർത്തിയതിനു ഒറ്റ കാരണം പോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടാണ് അന്തർധാരയുള്ളത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും ശാക്തീകരിക്കുകയാണ് സി.പി.എം മുമ്പ് കാണാത്ത തരത്തിലാണ് നിയമസഭയിലെ സ്വേച്ഛാധിപത്യം. സ്പീക്കർ മുഖ്യമന്ത്രിയുടെ തടവറയിലാണ്. തുടർച്ചയായി അടിയന്തര പ്രമേയം അനുവദിക്കുന്നില്ല. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട അടിയന്തര പ്രമേയങ്ങൾ നിഷ്‌കരുണം തള്ളിക്കളഞ്ഞു.ഈ നിയമസഭ സമ്മേളനത്തിൽ നാല് അടിയന്തര പ്രമേയങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് ആറ് തവണയാണ് അടിയന്തര പ്രമേയം അന്നത്തെ പ്രതിപക്ഷം കൊണ്ടുവന്നത്. കെ. കെ. രമക്കെതിരെ നടക്കുന്ന സൈബർ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റേത്. ടി.പി. ചന്ദ്രശേഖരന് ശേഷം കെ.കെ.രമയെയും സി.പി.എം ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ മാഷ് പാർട്ടി സെക്രട്ടറി ആയാൽ മതി ഓർത്തോ ഡോക്ടർ ആവണ്ട. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ എം. ലിജു, എ .സജീവൻ, കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |