ചങ്ങരംകുളം: അപൂർവനാണയങ്ങളുടെയും കറൻസികളുടെയും ശേഖരം നിധി പോലെ കാത്തു സൂക്ഷിക്കുകയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ഷാഫി. എട്ടാമത്തെ വയസ്സിൽ
കൗതുകത്താൽ തുടങ്ങിയ ശേഖരത്തിൽ ഇന്ന് നൂറിലധികം രാജ്യങ്ങളുടെ
അത്യപൂർവ്വ കറൻസികളും നാണയങ്ങളുമുണ്ട്.
ചെറുപ്പത്തിൽ പിതാവിന്റെ കച്ചവട സ്ഥാപനത്തിൽ നിന്ന് തുടങ്ങിയ ഹോബി വിദേശത്തേക്ക് ജോലി ആവശ്യാർത്ഥം പോയപ്പോഴും തുടർന്നു. സൗദി അറേബ്യയിൽ ഏഴ് വർഷത്തെ പ്രവാസ ജീവിതം നയിച്ച ഷാഫി ജോലിക്കിടെ പരിചയപ്പെട്ട വിവിധ രാജ്യക്കാരോട് തന്റെ കറൻസി ശേഖരത്തിന്റെ കമ്പം അറിയിച്ചു.പല രാജ്യക്കാരും സൗജന്യമായി കറൻസിയും കോയിനും സമ്മാനിച്ചു. പ്രവാസ ജീവിതം നിറുത്തി നാട്ടിൽ മൊബൈൽഷോപ്പും മറ്റുമായി നടക്കുമ്പോഴും തന്റെ സ്വപ്നങ്ങൾ നിധി പോലെ സൂക്ഷിച്ചു.വിദ്യാർത്ഥികൾ അടക്കമുള്ളവർ പഠനാവശ്യത്തിനും മറ്റു എക്സിബിഷൻ ആവശ്യങ്ങൾക്കും തന്റെ ശേഖരങ്ങൾ ആവശ്യപ്പെടുമായിരുന്നുവെന്നും ഷാഫി പറയുന്നു.സ്വാതന്ത്രത്തിന് ശേഷം രാജ്യത്ത് ഇറങ്ങിയ ഒട്ടുമിക്ക നാണയങ്ങളും കറൻസികളും ഷാഫിയുടെ കളക്‌ഷനിൽ ഉണ്ട്. മൂന്ന് പതിറ്റാണ്ടായി നിധി പോലെ കാത്ത് സൂക്ഷിച്ച തന്റെ അപൂർവ്വ ശേഖരം ഇനി മറ്റാർക്കെങ്കിലും കൈമാറണമെന്നാണ് ഷാഫിയുടെ ആഗ്രഹം. ജീവിതത്തിരക്കുകൾക്കും ജോലിത്തിരക്കുകൾക്കുമിടയിൽ ശേഖരം സൂക്ഷിക്കാനും ക്രമീകരിക്കാനും കഴിയുന്നില്ലത്രേ. ആവശ്യക്കാരെത്തിയാൽ തന്റെ ശേഖരം കൈമാറാനാണ് ലക്ഷ്യമിടുന്നതെന്നും ഷാഫി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |