ചങ്ങരംകുളം: ചുട്ട് പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ പാതയോരങ്ങളിൽ തണ്ണിമത്തൻ വിപണി സജീവമാകുന്നു. ടൺകണക്കിന് തണ്ണിമത്തനാണ് ദിനംപ്രതി ജില്ലയിലെ പാതയോരങ്ങളിൽ വിറ്റഴിക്കുന്നത്. സീസണായതോടെ തമിഴ്നാട്ടിൽ നിന്ന് ദിവസവും നിരവധി തണ്ണിമത്തൻ ലോഡുകളാണ് ജില്ലയിലേക്കെത്തുന്നത്. കിലോയ്ക്ക് 18 മുതൽ 22 രൂപ വരെയാണ് ചില്ലറവിൽപ്പന. റംസാൻ വിപണി കൂടി ലക്ഷ്യം വച്ചാണ് ടൺ കണക്കിന് തണ്ണിമത്തൻ ജില്ലയിലേക്കെത്തുന്നത്.
കനത്ത ചൂടിന് പെട്ടെന്ന് ആശ്വാസം നൽകാൻ കഴിയുന്ന തണ്ണിമത്തൻ സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വിലയായതിനാൽ ആവശ്യക്കാരേറെയാണ്. ഇത്തവണ കേരളത്തിൽ തന്നെ വിവിധ കർഷക കൂട്ടായ്മകളും വിപണി ലക്ഷ്യമിട്ട് തണ്ണിമത്തൻ കൃഷിയിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ആവശ്യത്തിന് വിളവ് ലഭിക്കാറില്ല. നാല് തരത്തിലുള്ള തണ്ണിമത്തൻ തമിഴ്നാട്ടിൽ നിന്ന് പ്രധാനമായും വിപണിയിലെത്തുന്നുണ്ട്.
നാംദാരി മത്തനുകളാണ് കൂടുതലായും വിപണിയിലുള്ളത്. ആവശ്യത്തിന് വലിപ്പവും കളറും മധുരവും ഉള്ളതിനാൽ ഈ ഐറ്റത്തിനാണ് ആവശ്യക്കാരേറെയുള്ളത്. കിരൺ, യെല്ലോ കിരൺ, എക്സ് യെല്ലോ തുടങ്ങിയ വിവിധഇനം തണ്ണി മത്തനും വിപണിയിൽ ലഭ്യമാണ്. കച്ചവട സ്ഥാപനങ്ങളെക്കാൾ കൂടുതൽ തണ്ണിമത്തൻ വിറ്റഴിയുന്നത് പാതയോരങ്ങളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |