ചാത്തന്നൂർ : ചിറക്കര പോളച്ചിറയിൽ ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം കഴിഞ്ഞ ദിവസം രാത്രി ചിറയിൽ ഒഴുക്കിയെന്നാണ് കരുതുന്നത്. രാവിലെ അസഹ്യമായ ദുർഗന്ധം പരന്നതോടെ വഴിയാത്രക്കാരും സമീപവാസികളും നടത്തിയ പരിശോധനയിലാണ് രണ്ട് സ്ഥലങ്ങളിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് വഴിയാത്രക്കാരും സമീപവാസികളും ചേർന്ന് പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ടാങ്കർ ലോറികളിലും അല്ലാതെയും കക്കൂസ് മാലിന്യം ഇവിടെ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് ഏഴാം തവണയാണ് മാലിന്യമൊഴുക്കുന്നത്. നമ്പർ പതിക്കാത്ത ടാങ്കർ ലോറിയിൽ ആയുധങ്ങളുമായിട്ടാണ് ഇത്തരം സംഘങ്ങൾ സഞ്ചരിക്കുന്നതെന്നും
പ്രദേശത്തെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി മാസ്കും ഹെൽമെറ്റും ധരിച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ചിലർ വാഹനത്തിന് മുന്നിലുണ്ടാകുമെന്നും പ്രദേശവാസികൾ പറയുന്നു. ശുദ്ധജല മത്സ്യം ലഭിക്കുന്ന
പോളച്ചിറയും പരിസരവും മലിനമാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |