മുടപുരം: ഒട്ടേറെപേർക്ക് പ്രധാനമായും വനിതകൾക്ക് തൊഴിൽ ലഭിക്കാൻ അവസരമുള്ള കോഴിവളർത്തൽ ഗ്രാമം പദ്ധതി പ്രകാരം കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി ഉത്പാദന യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ഏറുന്നു. ഈ പദ്ധതി കേരള സംസ്ഥാന പൗൾട്രീ വികസന കോർപ്പറേഷൻ (കെപ്കോ) മുഖേന ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പദ്ധതി തുടങ്ങാൻ ഗ്രാമപഞ്ചായത്തിൽ നൈനാംകോണത്ത് 50 സെന്റ് സ്ഥലം നിലവിലുണ്ട്. മുട്ടയിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന മുട്ടക്കോഴി ഉത്പാദന യൂണിറ്റ് കിഴുവിലം പഞ്ചായത്തിൽ തുടങ്ങണമെന്ന് 2018 ലും 2019ലും വി.ശശി എം.എൽ.എ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ നടപടി ഉണ്ടായില്ല. അന്ന് കെപ്കോയുടെ ചെയർമാനായിരുന്ന ജെ. ചിഞ്ചു റാണി ഇപ്പോൾ മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രിയാണ്. അതിനാൽ ഇപ്പോൾ ഇത് ആരംഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
1995 ൽ സ്വാശ്രയ ഫണ്ട് ഉപയോഗിച്ചണ് ഗ്രാമപഞ്ചായത്ത് നൈനാംകോണത്ത് 50 സെന്റ് സ്ഥലം വാങ്ങുന്നത്. അന്ന് സംസ്ഥാന സർക്കാർ കിഴുവിലം ഗ്രാമ പഞ്ചായത്തിനെ സ്വാശ്രയ പഞ്ചായത്തായി തിരഞ്ഞെടുത്തിരുന്നു. അതുവഴി വിവിധ വികസന പദ്ധതികൾക്കായി സ്വാശ്രയ ഫണ്ട് അനുവദിച്ചിരുന്നു. അന്ന് ക്ഷീര വികസന പദ്ധതിക്കായി പഞ്ചായത്തിൽ ഒരു സഹകരണ സംഘം രൂപീകരിക്കുകയും ചെയ്തു.
സഹകരണ സംഘം വഴി സംഘത്തിലെ അംഗങ്ങൾക്ക് കെപ്കോ വഴി മുട്ടക്കോഴി കുഞ്ഞുങ്ങളെയും ഇറച്ചികോഴി കുഞ്ഞുങ്ങളെയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുന്ന കോഴി മുട്ടയും ഇറച്ചികോഴിയും സംഘം വാങ്ങി കെപ്കോയിൽ ഏല്പിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ സംഘം നിർജീവമായതോടെ പദ്ധതി നിലച്ചു. അതോടെ അതിനായി വാങ്ങിയ 50 സെന്റ് വസ്തു അനാഥമായി കിടക്കുകയാണ്. കാൽ നൂറ്റാണ്ടിലേറെയായി ഈ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |