തൃശൂർ: വേനൽ കടുക്കുമ്പോൾ, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. ജ്യൂസ് പാർലറുകളിൽ തിരക്കേറിയതോടെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന വ്യാപകമാക്കണമെന്ന ആവശ്യവും ഉയർന്നു. നാലുമാസം മുൻപ് ചില്ലറ വിപണിയിൽ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ, 150 രൂപയോളം ഉയർന്ന് മൂന്നിരട്ടി വിലയായി.
വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും ഒരാഴചയ്ക്കിടയിൽ വില ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുരൂപ വരെ കൂടിയിട്ടുണ്ട്. വഴിയോരങ്ങളിൽ ഉൾപ്പെടെ വിവിധ പഴവർഗങ്ങളുടെ വിൽപ്പന സജീവമാണെങ്കിലും ദാഹമകറ്റുന്ന ചെറുനാരങ്ങയ്ക്കും തണ്ണിമത്തനുമാണ് ആവശ്യക്കാരേറെയുള്ളത്.
ചെറുനാരങ്ങയും തണ്ണിമത്തനും ലഭ്യതക്കുറവില്ലെങ്കിലും ആവശ്യക്കാർ വർദ്ധിച്ചതാണ് വില കൂടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു. റംസാൻ മാസത്തിൽ ആവശ്യക്കാർ കൂടുമ്പോൾ വില വീണ്ടും ഉയർന്നേക്കും. കഴിഞ്ഞ വർഷം ഇതേസമയത്ത് ചെറുനാരങ്ങ കിലോഗ്രാമിന് 200 രൂപ വരെ ഉയർന്നിരുന്നു. ജ്യൂസ് പാർലറുകളിൽ ചെറുനാരങ്ങയ്ക്ക് പകരം എസൻസുകളും മറ്റും ഉപയോഗിക്കുന്നുമുണ്ട്.
കുപ്പികളിൽ വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിലും വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും ജ്യൂസുകൾ വിതരണം ചെയ്യുന്നത് രോഗഭീതി ഉയർത്തുന്നുണ്ട്. കുപ്പിവെള്ളത്തിന്റെ സ്രോതസുകളിൽ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വില (കിലോഗ്രാമിൽ)
കുക്കുമ്പർ: 50
തക്കാളി: 30
വെണ്ട: 55
തണ്ണിമത്തൻ: 30
മുരിങ്ങ: 50
വേപ്പില: 90
ബീൻസ് : 40
മുളക് : 32
മല്ലിയില: 35
ഇന്ധനവില വർദ്ധനയും
ഇന്ധന വില വർദ്ധനയും വിലകൂടാൻ കാരണമായിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ചെറുനാരങ്ങയും തണ്ണിമത്തനും മറ്റു പച്ചക്കറികളും കൂടുതലായി വരുന്നത്. ആഭ്യന്തര പച്ചക്കറി ഉത്പാദനം കുറയുകയും ചെയ്തു.
വേനലിൽ വരണ്ട് പച്ചക്കറിക്കൃഷി
ഫെബ്രുവരിയിൽ തന്നെ കനത്ത ചൂട് ജില്ലയിൽ ഉയർന്നതോടെ പച്ചക്കറിക്കൃഷി ഉണങ്ങി. തക്കാളി, മുളക്, വഴുതന, വാഴ, ചീര എന്നിവയെ വേനൽ കാര്യമായി ബാധിച്ചു. കൊടും വരൾച്ചയെ അതിജീവിക്കാൻ വെള്ളരിക്കും കഴിയില്ല. ഇതുകാരണം മിക്ക കർഷകരും കൃഷിയിറക്കിയില്ല. കാലാവസ്ഥയിലെ മാറ്റം കാരണം പടവലം ഉൾപ്പെടെയുള്ളവയുടെ വിളവു കുറയുന്നതിനൊപ്പം കായ്കളുടെ ഗുണമേന്മയും കുറയുന്നുണ്ട്. വിലയുള്ള കാലമാണെങ്കിലും വിളവ് കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം മാത്രമാണ് പെയ്തത്. കനാലുകളിൽ നിന്ന് വെള്ളം വിടുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ കൃഷിസ്ഥലങ്ങളിലേക്ക് എത്തുന്നില്ല. കുളങ്ങളും തോടുകളും പൂർണ്ണമായി വറ്റുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |