കൊടുങ്ങല്ലൂർ: എറിയാട് മഞ്ഞളിപ്പള്ളി ഭാഗത്ത് നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 53 കുപ്പി മദ്യം കൊടുങ്ങല്ലൂർ എക്സൈസ് സംഘം പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് ഇവിടെ വാടക വീട്ടിൽ താമസിക്കുന്ന ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു ഓടിരക്ഷപ്പെട്ടു.
ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ ബാത്ത് റൂമിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. മേഖലയിൽ അനധികൃത മദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് മദ്യം പിടികൂടിയത്. സംഘം ഓപ്പറേഷൻ ബ്ലാക്ക് എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
കൊടുങ്ങല്ലൂർ ഭരണി ആഘോഷം ഉള്ളതിനാൽ വ്യാപകമായി മദ്യം ഒഴുകുമെന്ന വിവരത്തിലായിരുന്നു റെയ്ഡ്. അഴീക്കോട്, മേനോൻ ബസാർ, ലൈറ്റ് ഹൗസ്, കൊട്ടിക്കൽ, മഞ്ഞളിപ്പള്ളി, എറിയാട് മേഖലയിൽ കുറച്ചു ആളുകൾ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി വിവരം ഉണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.ആർ. നെൽസൺ, ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. അബ്ദുൾ നിയാസ്, എസ്. അഫ്സൽ, എ.എസ്. രിഹാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |