ആറ്റിങ്ങൽ: ഭാര്യാപിതാവിൽ നിന്ന് ഭർത്താവും ബന്ധുക്കളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ വസ്തുവിന്റെ പ്രമാണം അസ്ഥിരപ്പെടുത്തി വസ്തു തിരിച്ചു നൽകാൻ ആറ്റിങ്ങൽ കുടുംബ കോടതി വിധി. കഴക്കൂട്ടം ദാറുൽ ഫത്തഹിൽ എ .കെ .ഷംസുദ്ദീന്റെ മകൾ ഷെറിൻ ഷംസുദ്ദീനും കേശവദാസപുരം എൻ.എസ്.പി നഗർ റ്റി.സി.3/1488(2) ൽ സുനിൽ ഷാജഹാനുമായുളള വിവാഹത്തിലാണ് ആധാരം അസ്തിരപ്പെടുത്തിക്കൊണ്ട് ജഡ്ജ് എസ് .സുരേഷ് കുമാർ വിധിച്ചത്.
200 പവനും 10 ലക്ഷം രൂപ അച്ചാരമായും 1,25,000 -രൂപ വിലയുള്ള ഒമേഗാ വാച്ചും, 15 ലക്ഷം വിലയുള്ള ഹോണ്ട സിവിക് കാറും, കഴക്കൂട്ടം വില്ലേജിൽ കോടികൾ വിലപിടിപ്പുള്ള 47 സെന്റ് വസ്തുവും നൽകാൻ ധാരണയായി. ഹോണ്ട കാറിന്റെ 15 ലക്ഷം രൂപ കാർ ഡീലർക്ക് കൈമാറി രസീത് കൈപ്പറ്റിയ ശേഷം സുനിൽ ഷാജഹാനും മാതാപിതാക്കളും ചേർന്ന് കല്ല്യാണത്തിന് ഏഴ് ദിവസം മുമ്പ് വീട്ടിൽ വന്ന് കാറിന്റെ ഉടമസ്ഥാവകാശം സുനിൽ ഷാജഹാന്റെ പേരിൽ മാറ്റുന്നതിന് ആവശ്യമുന്നയിച്ചു. 3 മാസത്തിനു ശേഷം, ഭർത്താവ് സുനിൽ ഷാജഹാൻ ഷെറിനെ ഗൾഫിൽ കൊണ്ടുപോകണമെങ്കിൽ പിതാവിന്റെ പേരിലുള്ള 47 സെന്റ് വസ്തു സുനിൽ ഷാജഹാന്റെ പേരിൽകൂടി എഴുതിവയ്ക്കാൻ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും എഴുതി വാങ്ങിയതാണ് അസ്ഥിരപ്പെടുത്തിയത്. ഹാർജിക്കാരിയുടെ 200 പവനും കുട്ടിയുടെ 30 പവനും അനുബന്ധ രേഖകളും സുനിൽ ഷാജഹാന്റെയും മാതാവ് ലൈല ഷാജഹാന്റെയും പേരിൽ കേശവദാസപുരത്തെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. സ്വർണ്ണത്തിനായി ഷെറിനെ നിരന്തരം പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നു. സ്വർണം കൈക്കലാക്കിയതിനെ തുടർന്ന് ഷെറിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. വിവാഹബന്ധം വേർപെടുത്താനും, ഷെറിന്റെ പുനർ വിവാഹംവരെ കുട്ടിക്ക് ചെലവിന് കൊടുക്കാനും വിധിയായി. അഡ്വ. എം.ഷാനവാസ് ഷെറിനു വേണ്ടി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |