തിരുവല്ല: കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ നിർത്ത് പടേനിക്ക് ഇന്ന് രാത്രി 9.30ന് പുലവൃത്തത്തോടെ തുടക്കമാകും. പുലവൃത്തത്തിൽ കോൽകളി അരങ്ങേറും. തപ്പിൽ ജീവതാളത്തിൽ രഞ്ജിത്ത് മുക്കാഞ്ഞിരത്തിന്റെയും ശ്രേയസ് തത്വമസിയുടെയും നേതൃത്വത്തിൽ കൊട്ടിക്കയറും. തപ്പുമേളം കാപ്പൊലിച്ചശേഷം താവടി നടക്കും.തുടർന്ന് കരക്കാർ ഒത്തുചേർന്ന് ചൂട്ടുകറ്റ കത്തിച്ചുപിടിച്ച് കൂകിവിളിച്ച് ക്ഷേത്രത്തിന് 3 പ്രദക്ഷിണംവച്ച് ചൂട്ടുവയ്പ് പൂർത്തിയാക്കും. തുടർന്ന് പരദേശി അരങ്ങേറും.പടേനിയിലെ എല്ലാകോലങ്ങളും കളത്തിൽ തുള്ളിമാറും. ശേഷം ഗണപതി കോലത്തോടെ മുഖംമറച്ചുള്ള പാളക്കോലങ്ങളുടെ തുള്ളലിന് തുടക്കമാകും. പ്രസന്നകുമാർ,ഉണ്ണികൃഷ്ണൻ,സുരേഷ് കുമാർ എന്നിവരുടെ പാട്ടിന്റെ താളത്തിൽ 101, 32, 16 പാളകളുടെ ഭൈരവിക്കോലങ്ങളും നാഗയക്ഷി കോലവും കളത്തിൽ തുള്ളിമാറും. പിന്നീട് കാലൻകോലങ്ങൾ കളത്തിലെത്തും. തുടർന്ന് ചെറുകോലങ്ങളായ പക്ഷി,യക്ഷി,മറുത തുടങ്ങിയവയും അരയ്ക്കയക്ഷി ഉൾപ്പെടെയുള്ള മറ്റ് കോലങ്ങളും നേരം പുലരുവോളം കളത്തിൽ തുള്ളിമാറും. നാളെ രാവിലെ പകൽ പടേനി നടക്കും. ഇരുഗ്രാമവാസികളും കദളീവനത്തിൽ ഒത്തുചേർന്ന് മംഗളഭൈരവി തുള്ളിമാറും. ഈ കോലംതുള്ളുന്ന കലാകാരനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.ശേഷം കണിയാൻ കളത്തിലെത്തും. തുടർന്ന് പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളിമാറും.പകൽ 10ന് കാലയക്ഷി കോലം കളത്തിലെത്തും.പകൽ സമയം നട തുറന്നിട്ട് തുള്ളിയുറഞ്ഞ് കനൽ വാരിയെറിയുന്നതോടെ കദളിമംഗലം പടേനിയിലെ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ പടേനിക്ക് സമാപനമാകും.ഇന്നലെ വെൺപാല കരക്കാരുടെ അടവി നടന്നു. 24ന് വെൺപാല കരക്കാരുടെ പകൽ പടേനിയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |