അട്ടിക്കൂലിക്ക് പകരം വിട്ടെടുപ്പ് കൂലിയെന്ന് ആവശ്യം
റേഷൻ വിതരണത്തെ ബാധിക്കാൻ സാദ്ധ്യത
കൊല്ലം: കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരത്തെ തുടർന്ന് കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ റേഷൻ ഭക്ഷ്യധാന്യ വിതരണം താറുമാറാകുന്നു. സാധാരണ 60 ലോഡുകൾക്ക് മുകളിൽ കയറ്റിവിട്ടിരുന്ന തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി 30 ലോഡുകൾ മാത്രമാണ് കയറ്റിവിടുന്നത്. അട്ടിക്കൂലി കോടതി നിരോധിച്ചതോടെ വിട്ടെടുപ്പ് കൂലിയെന്ന പുതിയ ആവശ്യം ഉന്നയിച്ചാണ് മെല്ലെപ്പോക്ക്.
40 ഓളം കയറ്റിറക്ക് തൊഴിലാളികളുള്ള ഇവിടെ നേരത്തെ എട്ട് സ്ഥലങ്ങളിൽ ലോറി അടുപ്പിച്ച് ഭക്ഷ്യധാന്യങ്ങൾ കയറ്റിവിടുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി ഒരിടത്ത് മാത്രമാണ് ലോറി അടുപ്പിക്കുന്നത്. ഈ സമയങ്ങളിൽ ബാക്കി തൊഴിലാളികൾ ഷെഡുകളിൽ വിശ്രമിക്കും. ഉച്ചയ്ക്ക് ഗോഡൗണിലേക്ക് കയറുന്ന ലോറികളിൽ പലതും അഞ്ച് മണിയോടെ മാത്രമാണ് ലോഡ് കയറ്റി പുറത്തേക്ക് വിടുന്നത്.
അടുത്ത ലോറികൾ എൻ.എഫ്.എസ്.എ ഗോഡോണുകളിൽ എത്തുമ്പോൾ കയറ്റിറക്ക് തൊഴിലാളികൾ സമയം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങും. ഇതോടെ ലോറികൾ അടുത്ത ദിവസം രാവിലെ ഗോഡൗണിൽ തങ്ങുന്നതിന് ആയിരം രൂപ വരെ ഹാൾട്ടിംഗ് ചാർജ്ജ് നൽകേണ്ടി വരും. ഇങ്ങനെ ഭക്ഷ്യധാന്യ നീക്കത്തിന്റെ ടെണ്ടർ ഏറ്റെടുത്തിരിക്കുന്ന കരാറുകാരന് നഷ്ടമുണ്ടാക്കി, സമ്മർദ്ദത്തിലാക്കി അട്ടിക്കൂലി, വിട്ടെടുപ്പ് കൂലിയെന്ന പേരിൽ വാങ്ങിയെടുക്കുകയെന്ന തന്ത്രമാണ് തൊഴിലാളികൾ പയറ്റുന്നതെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
എഫ്.സി.ഐ ഗോഡൗണിന് തൊട്ടപ്പുറത്തുള്ളതിന് പുറമേ കിളികൊല്ലൂർ, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ എൻ.എഫ്.എസ്.എ ഗോഡോണുകളിലേക്കാണ് ഇവിടെ നിന്ന് ഭക്ഷ്യധാന്യം കൊണ്ടുപോകുന്നത്. അത് 30 ചാക്കേ കയറ്റിവിടുള്ളുവെന്ന് പിടിവാശിയിൽ നിൽക്കുന്ന തൊഴിലാളികൾ കഴിഞ്ഞയാഴ്ച എഫ്.സി.ഐയുടെ കിളികൊല്ലൂർ ഗോഡൗണിലേക്ക് ഒറ്റദിവസം കൊണ്ട് 125 ചാക്ക് കയറ്റിവിട്ടിരുന്നു.
റേഷൻ വിതരണം തകിടംമറിയും
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ആവശ്യത്തിന് സ്റ്റോക്ക് എത്താത്തത് കൊല്ലം താലൂക്കിലെ റേഷൻ വിതരണത്തെ ബാധിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. മെല്ലപ്പോക്ക് സമരം നീണ്ടാൽ വരും ദിവസങ്ങളിൽ പല റേഷൻകടകളിലും അടുത്ത ദിവസങ്ങളിൽ ആവശ്യത്തിന് സ്റ്റോക്കില്ലാത്ത അവസ്ഥയുണ്ടാകും.
കേന്ദ്രവിഹിതം നഷ്ടപ്പെടും
സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന സമരം കൊല്ലം ജില്ലയ്ക്കുള്ള കേന്ദ്ര വിഹിതം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാക്കും. മാർച്ച് 31ന് മുമ്പ് എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ജില്ലയ്ക്കുള്ള വിഹിതം എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് മാറ്റിയില്ലെങ്കിൽ ഈ വർഷത്തെ വിഹിതത്തിനൊപ്പം അടുത്ത തവണത്തെ അലോട്ട്മെന്റിനെയും ബാധിക്കും.
മന്ത്രിയുടെ ഓഫീസ് ഇടപെട്ടു
സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായതിനാൽ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിതരണ കമ്മിഷണർ എഫ്.സി.ഐ അധികൃതരുമായി ചർച്ച നടത്തി. എഫ്.സി.ഐ അധികൃതർ മെല്ലെപ്പോക്ക് സമരത്തിന് ഒത്താശ ചെയ്യുന്നതായി പരാതിയുണ്ട്. ജില്ലാസപ്ലൈ ഓഫീസ് കളക്ടർക്കും മെല്ലെപ്പോക്ക് സമരം സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |