നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മേല്പുറം ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിൽ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ കേസ് പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നു പറഞ്ഞ് പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നതായി യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. മേല്പുറം സ്വദേശി കലയെയാണ് (35) ഏതാനും ദിവസങ്ങൾക്ക് മുൻപ് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.മേല്പുറം പാകോട് സ്വദേശികളായ നടരാജിന്റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയന്റെ മകൻ വിജയകാന്ത് (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽപ്പോയ ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ പ്രതികളുടെ ബന്ധുക്കളെന്നു പറഞ്ഞ് കലയുടെ വീട്ടിലേക്ക് ഒരു സംഘമെത്തിയത്. കേസ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ കൊല്ലുമെന്നു പറഞ്ഞ് ഇവർ കലയെ മർദ്ദിക്കുകയുമായിരുന്നു. ഉടൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ യുവതി മേല്പുറം ജംഗ്ഷനിൽ കുഴഞ്ഞുവീണു. സംഭവമറിഞ്ഞെത്തിയ അരുമന പൊലീസ് കലയെ ആംബുലൻസിൽ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തുടർചികിത്സയ്ക്കായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽപ്പോയ രണ്ട് പ്രതികളെയും കൂടി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കല മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |