SignIn
Kerala Kaumudi Online
Saturday, 02 August 2025 12.45 AM IST

ഇർഫാന് സെറിബ്രൽ ഹെമറേജെന്ന് പോസ്റ്റുമോർട്ടം ; ഹാൻസ് ഉപയോഗിച്ചതായും മൊഴി

Increase Font Size Decrease Font Size Print Page

irfan

പോത്തൻകോട്: കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ട് മരിച്ചതായി സംശയിക്കുന്ന പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ സുൾഫിക്കറിന്റെയും രജിലയുടെയും മകൻ ഇർഫാന്റെ (17) മരണകാരണം സെറിബ്രൽ ഹെമറേജാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇർഫാന്റെ ശരീരത്തിൽ മയക്കുമരുന്നോ എന്തെങ്കിലും വിധത്തിലുള്ള വിഷമോ ചെന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്തസാമ്പിളുകളുടെയും ആന്തരികാവയവങ്ങളുടെയും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്‌ത രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്‌തു. പെരുങ്കുഴിയിലെ ഒരു കടയിൽ നിന്ന് ഹാൻസ് വാങ്ങി അമിതമായി ഉപയോഗിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. മറ്റ് മയക്കുമരുന്നുകളോ വിഷപദാർത്ഥങ്ങളോ ഇർഫാന് നൽകിയിട്ടില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും രാസപരിശോധനാ ഫലം ലഭിച്ചശേഷം മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ഇർഫാന്റെ ജീവനെടുത്തത്

മയക്കുമരുന്ന് ലോബിയോ?

ഇർഫാന്റെ മരണം പുതുതായെത്തിയ മയക്കുമരുന്നിന്റെ ഗുണനിലവാര പരിശോധനയെ തുടർന്നാണെന്ന സംശയം ബലപ്പെടുന്നു. ഇതുസംബന്ധിച്ച ചില സൂചനകൾ രഹസ്യാന്വഷണ വിഭാഗത്തിന് ലഭിച്ചതിനെ തുടർന്ന് പൊലീസും എക്സൈസും അന്വേഷണം ഊർജ്ജിതമാക്കി. അടുത്തിടെ സമാന രീതിയിൽ ചില സ്‌കൂൾ കുട്ടികൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വീട്ടുകാരുടെ അന്വേഷണത്തിൽ കുട്ടികൾക്ക് പൊടി നൽകിയ സംഘത്തെ കണ്ടെത്തി താക്കീത് ചെയ്‌ത വീട്ടുകാർ കുട്ടിയുടെ ഭാവി കരുതി പൊലീസിൽ പരാതി നൽകിയില്ല.

അടുത്ത കാലത്തായി പെരുമാതുറ തീരദേശം കേന്ദ്രമാക്കി മയക്കുമരുന്ന് മാഫിയ സജീവമായിട്ടുണ്ട്. മുതലപ്പാെഴിയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വില്പന. ഇവിടെ മാസങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച നിലയിൽ വൻ മയക്കുമരുന്ന് ശേഖരം പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ ലഹരി വ്യാപനത്തിനെതിരെ ജമാഅത്ത് കമ്മിറ്റിയും രംഗത്തുവന്നിരുന്നു. ലഹരി മാഫിയയ്ക്കെതിരായി നിലപാടെടുക്കുന്നവരെ കായികമായി നേരിടുന്നതിനാൽ നാട്ടുകാരും മൗനത്തിലാണ്. അടുത്തിടെ തോക്കുമായി പൊലീസിന്റെ പിടിയിലായ സംഘത്തിനും മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നാണ് സ്ഥലവാസികൾ പറയുന്നത്. പെരുമാതുറയിലെ തുരുത്തുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഇടപാടുകൾ നടക്കുന്നതായും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ജോലി ചെയ്യുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയാണ് ഇത്തരം സംഘങ്ങൾ ലഹരി നൽകി പ്രലോഭിപ്പിച്ച് തങ്ങൾക്കൊപ്പം കൂട്ടുന്നത്.

മത്സ്യബന്ധനത്തിനും ഹാർബറിലും ജോലിക്കെത്തുന്ന 18 വയസിന് താഴെയുള്ള കുട്ടികളുടെ കൈയിൽ ആവശ്യത്തിലേറെ പണം വരുന്നതും ലഹരിമാഫിയ ചൂഷണം ചെയ്യുന്നുണ്ട്. കഞ്ചാവ് വില്പന കുറഞ്ഞെങ്കിലും എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്റെ കൈമാറ്റം കൂടിവരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സെെസ് ഓഫീസിലേക്ക് മാർച്ച് നടത്തി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.