കോഴിക്കോട് : സൂപ്പർ കപ്പിന് സൂപ്പറായി ഒരുങ്ങാൻ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയം. ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനും കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും യോഗ്യത നേടി മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്.സിയുമെല്ലാം പന്തു തട്ടാനെത്തുന്നതിന്റെ ആവേശത്തിലാണ് മലബാറുകാർ. ഇനി 14 ദിവസം ഫുട്ബോൾ മാന്ത്രികതയാക്കായുള്ള കാത്തിരിപ്പ്.
സ്റ്റേഡിയത്തിന്റെയും ഗ്രൗണ്ടിന്റെ നിലവാരവുമായി ബന്ധപ്പെട്ട് ക്ലബുകൾ അടക്കം ഉയർത്തിയ ആശങ്കകൾ ആരാധാകരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കെ.എഫ്.എ ജനറൽ സെക്രട്ടറി പി.അനിൽകുമാർ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നവീകരണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഈ മാസത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിൽ ഒന്നിനോ രണ്ടിനോ ട്രെയൽ റൺ നടത്തും. ഫ്ലഡ് ലൈറ്റിന്റെ ബൾബുകളും പാനലുകളുമെല്ലാം മാറ്റി സ്ഥാപിക്കും. ടർഫിന്റെയും ഡ്രസിംഗ് റൂമിന്റെയും ബ്രോഡ്കാസ്റ്റിംഗ് റൂമിന്റെയുമെല്ലാം പ്രവൃത്തികൾ പൂർത്തിയാവും. പെയ്ന്റിംഗും നടത്തും. നേരത്തെ കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന യോഗ്യത മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. മൂന്നിനാണ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ കപ്പിന്റെ ഉദ്ഘാടനം മത്സരം എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സി യോഗ്യത മത്സരം വിജയിച്ചു വരുന്ന ടീമിനെ നേരിടും. രണ്ടാം മത്സത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ. ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്.സിയെ നേരിടും.
25നാണ് ഫൈനൽ. രണ്ട് വർഷം മുമ്പാണ് സ്റ്റേഡിയത്തിൽ അറ്റകുറ്റപണികൾ നടത്തിയത്. ഐലീഗ് മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ താൽകാലിക പ്രവൃത്തികൾ ഗോകുലം നടത്തിയിരുന്നു. പ്രധാന പ്രതിസന്ധിയായിരുന്ന ഫ്ലഡ് ലൈറ്റ് വിദഗ്ധർ പരിശോധിച്ച് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 2016ൽ സേഠ് നാഗ്ജി ഫുട്‌ബോൾ ടൂർണമെന്റിന്റിനായാണ് സ്റ്റേഡിയം പൂർണമായി നവീകരിച്ചത്. വലിയതോതിൽ ആരാധകർ നഗ്ജി ടൂർണമെന്റിനായി സ്റ്റേഡിയത്തിലേക്ക ഒഴുകിയെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |