തിരുവനന്തപുരം: മൂലവിളാകത്ത് വീട്ടമ്മയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അക്രമി ഉപയോഗിച്ച വാഹനത്തെ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനാകാതെ പൊലീസ്. പാറ്റൂർ മുതൽ മൂലവിളാകം വരെയും തിരിച്ചുമുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ വാഹനത്തിന്റെ മുൻ വശവും പിൻവശവും ആക്ടീവ മോഡൽ സ്കൂട്ടറാണെന്ന സംശയം ജനിപ്പിക്കുമ്പോൾ വശങ്ങളിൽ
നിന്നുള്ള ദൃശ്യങ്ങളിൽ സ്കൂട്ടറിന് നീളം തോന്നിക്കുന്നതാണ് വാഹനത്തിന്റെ കാര്യത്തിൽ സംശയം ബാക്കിയാക്കുന്നത്. രാത്രികാല ദൃശ്യമായതാണ് ഇതിനു കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇരുചക്രവാഹന ഷോറൂമുകളിലെ വിദഗ്ദ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഷോറൂമുകളിൽ നിന്ന് വിവിധ മോഡൽ വാഹനങ്ങളുടെ മുന്നിലും പിന്നിലും നിന്നുള്ള ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ച പൊലീസ് ഇവയുമായി താരതമ്യം ചെയ്ത് വാഹനം ഏതെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. മുമ്പ് സമാന കുറ്റകൃത്യങ്ങളിൽ പിടിയിലായവരുടെ വിവരങ്ങൾ ശേഖരിച്ച അന്വേഷണസംഘം സംഭവദിവസം ഇവരിലാരുടെയെങ്കിലും സാന്നിദ്ധ്യം പ്രദേശത്തുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
സ്ത്രീകൾക്കുനേരെയുള്ള സമാന കുറ്റകൃത്യങ്ങളിൽ പ്രതികളെ പിടികൂടാൻ കഴിയാത്ത കേസുകൾ നിലവിലുള്ള പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണത്തിനായി സി.ഐ മാരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാൻ കമ്മിഷണറുടെ നിർദ്ദേശം. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ കൈയെറ്റമുൾപ്പെടെയുള്ള കേസുകൾ ഇനി പുതിയ സംഘത്തിന് കൈമാറും. ഈ കേസുകളുടെ മാത്രം ചുമതലയാകും ഇവർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |