പത്തനംതിട്ട: ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ രണ്ടാം വർഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകൾക്കും തുടർപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കൽ കോളേജുകൾ പോലെ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു.
നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക് 100 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതം നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ യു.ഡി.എഫിന്റെ കാലത്ത് അനുമതി നഷ്ടപ്പെടുമ്പോൾ 50 എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കൃത്യമായ പ്രവർത്തനങ്ങളിലൂടെ 100 സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ സാധിച്ചിരുന്നു. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് വേണ്ടി നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.
250 കോടിയുടെ വികസനം
@ കോന്നി മെഡിക്കൽ കോളേജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാദ്ധ്യമാക്കിയത്.
@ 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു.
@ 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാൻ സ്ഥാപിക്കാൻ അനുമതി നൽകി.
@ആധുനിക ലേബർറൂം നിർമ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |