ന്യൂ ഡൽഹി : പട്ന, അലഹബാദ്, ഛത്തീസ്ഗഡ് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനം സംബന്ധിച്ച് ട്വീറ്റ് ചെയ്‌ത കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, ആശംസകൾ നേർന്നു.
കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
ബാങ്ക് ഉദ്യോഗം രാജിവച്ച് അഭിഭാഷകനായി മാറിയ കെ. വിനോദ് ചന്ദ്രൻ, പിന്നീട് ഹൈക്കോടതി ജഡ്‌ജി പദവിയിലേക്ക് എത്തുകയായിരുന്നു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നായിരുന്നു കൊളീജിയത്തിന്റെ ആദ്യ ശുപാർശ. എന്നാൽ, ഈ ശുപാർശ തിരിച്ചുവിളിച്ച് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രീതിങ്കർ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, അലഹബാദ് ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് രമേഷ് സിൻഹയെ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്രിസായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |