കഴിഞ്ഞമാസമാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോർ സന്ദർശിച്ചത്. അന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല ബ്രഹ്മപുരത്ത് മാലിന്യം മൂലം ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന്. തുടർച്ചയായ ആറാം തവണയും ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിദിനം 1,900 ടൺ (കൊച്ചിയിൽ ഇത് 390 ടൺ മാത്രമാണ് ) നഗരമാലിന്യ സംസ്‌കരണം മുഖേന കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ഇൻഡോർ ബസുകൾക്ക് ഇന്ധനം നല്കുന്നതും മാലിന്യസംസ്കരണത്തിലൂടെയാണ്.
850 വാഹനങ്ങളിലായി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ആറ് വിഭാഗങ്ങളായി തരംതിരിക്കുന്നു. നഗരം വൃത്തിയായി സൂക്ഷിക്കാൻ മൂന്ന് ഷിഫ്‌ടുകളിലായി 8,500 ജീവനക്കാർ പ്രവർത്തിക്കുന്നു. മലിനജലം മൂന്ന് പ്രത്യേക പ്ലാന്റുകളിൽ സംസ്‌കരിച്ച് 200 പൊതുതോട്ടങ്ങളിലേയും ഫാമുകളിലേയും ആവശ്യങ്ങൾക്കും നിർമ്മാണങ്ങൾക്കുമായി പുനരുപയോഗിക്കുന്നു.
ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്സുകൾ തുടങ്ങി വലിയ അളവിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ അടുത്തായി പോർട്ടബിൾ കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കാനും ശ്രമം തുടങ്ങി.
ജനപങ്കാളിത്തം
മാലിന്യം ശേഖരണ തൊഴിലാളികൾക്ക് നൽകുന്നതിന് മുൻപ്പ് തന്നെ ആളുകൾ തങ്ങളുടെ വീടുകളിലെ മാലിന്യം തരംതിരിക്കും. ഇത് ശുചീകരണ തൊഴിലാളികളുടെ ജോലി എളുപ്പമാക്കും. മറ്റ് പല നഗരങ്ങളിലും നടക്കാത്ത ഈ പൊതുജന പങ്കാളിത്തം ഇൻഡോർ നേടിയെടുത്തത് ജനങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുത്തുകൊണ്ടാണ്. ഉദാഹരണത്തിന്
വെള്ളം, കൊതുകുകൾ തുടങ്ങിയ നാഗരിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് നഗരവാസികൾക്ക് പരാതിപ്പെടാൻ കഴിയുന്ന ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നു. ജനങ്ങളുടെ പരാതികളിലുള്ള സജീവമായ ഈ ഇടപെടൽ ഭരണകൂടത്തിന് അവരുടെ വിശ്വാസം നേടിയെടുക്കാൻ സഹായിക്കുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർമാർ, കച്ചവടക്കാർ, കാൽനടയാത്രക്കാർ എന്നിവരും നഗരം വൃത്തിയായി സൂക്ഷിക്കുന്നതിൽ അതീവശ്രദ്ധ ചെലുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |