ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന രേഖപ്പെടുത്തിയതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി എപ്രിൽ 10,11 തീയതികളിൽ ആശുപത്രികളിൽ മോക് ഡ്രിൽ നടത്തും. കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉത്തതതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. ആശുപത്രികളും ലാബുകളും അടിയന്തര സാഹചര്യമുണ്ടായാൽ പ്രവർത്തന സജ്ജമായിരിക്കാൻ പതിവായി മോക് ഡ്രിൽ നടത്താൻ പ്രധാനമന്ത്രി യോഗത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു.
ജനിതക ശ്രേണീകരണം വർദ്ധിപ്പിക്കാനും പുതിയ വകഭേദങ്ങളെ നിരീക്ഷിച്ച് വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ആശുപത്രി പരിസരങ്ങളിൽ രോഗികളും ആരോഗ്യ വിദഗ്ധരും ആരോഗ്യപ്രവർത്തകരും തിരക്കേറിയ സ്ഥലങ്ങളിൽ മുതിർന്ന പൗരൻമാരും രോഗികളും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. കൊവിഡ്, ഇൻഫ്ളുവൻസ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ഏകോപനം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകളിൽ ദിവസവും വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. 1590 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ദിനംപ്രതി ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് നിലവിൽ 8601 പേർ ചികിത്സയിൽ കഴിയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |