തൃപ്പൂണിത്തുറ: ഹിൽ പാലസ് പൊലീസ് സ്റ്റേഷനു മുമ്പിൽ സമരങ്ങളുടെ വേലിയേറ്റം. മനോഹരന്റെ കസ്റ്റഡി മരണമറിഞ്ഞ് ശനിയാഴ്ച രാത്രി മുതൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുത്ത് സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ജനമൈത്രി സ്റ്റേഷൻ പദവിയുള്ള ഇവിടെ നിന്ന് സാധാരണക്കാർക്ക് നീതി ലഭിക്കില്ലെന്നും ധാർഷ്ട്യത്തോടെയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നുമാണ് വ്യാപകമായ ആക്ഷേപം. ഞായറാഴ്ച്ച രാവിലെ മുതൽ സ്റ്റേഷൻ പരിസരത്തേയ്ക്ക് ആളുകളുടെ ഒഴുക്കായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ ക്യാമ്പുകളിൽ നിന്ന് നൂറുകണക്കിന് പോലീസുകാർ വൈക്കം റോഡിൽ തമ്പടിച്ചിരുന്നു.
രാവിലെ തന്നെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഗേറ്റിനു മുന്നിൽ പ്രതിഷേധം തുടങ്ങി. കുറ്റക്കാരായ എല്ലാ പോലീസുകാർക്കുമെതിരെ നടപടിയെടുക്കണമെന്നും മനോഹരന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇരുമ്പനം പ്രദേശം ഉൾപ്പെട്ട പിറവം എം.എൽ.എ അനൂപ് ജേക്കബും സമരക്കാർക്ക് പിന്തുണയുമായെത്തിയതോടെ പ്രതിഷേധം ചൂടുപിടിച്ചു.
പിന്നീട് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീൻ ശിവന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരനും കൗൺസിലർമാരും മറ്റ് നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായെത്തി. 11.30 ഓടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമരത്തിന് പിന്തുണയുമായെത്തി.
സ്റ്റേഷൻ ഗേറ്റിന് മുന്നിൽ പല തവണ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളും നടന്നു. പിന്നീട് സമരസമിതി പ്രവർത്തകർ വൈക്കം റോഡ് ഉപരോധിച്ചു. സ്റ്റേഷൻ ഗേറ്റിനു മുന്നിൽ പ്രതിഷേധം ഇരമ്പി നില്ക്കുമ്പോളും പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരെ അടിച്ചോടിക്കുമെന്ന് പറഞ്ഞത് പ്രശ്നം സങ്കീർണമാക്കി.
ഉച്ചയ്ക്കുശേഷം എ.ഐ.വൈ.എഫ് പ്രവർത്തകർ സ്റ്റേഷനിലേക്ക് പ്രകടനവുമായെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സസ്പെൻഷനിലായ എസ്.ഐയുടെയും പേരെടുത്ത് പറഞ്ഞ പ്രതിഷേധക്കാർ സി.ഐയുടെ കോലവും കത്തിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യൂത്ത് കോൺഗ്രസും ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പല തവണ സ്റ്റേഷൻ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുകയും സ്റ്റേഷന്റെ ബോർഡിൽ തൂങ്ങിക്കയറി മനോഹരന്റെ ചിത്രം പതിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |