തൃശൂർ : അരനൂറ്റാണ്ട് കാലം സ്വഭാവ നടനായും ഹാസ്യനടനായും തിളങ്ങിയ ഇന്നസെന്റ് സൃഷ്ടിച്ചെടുത്തത് വലിയൊരു ആരാധകവൃന്ദത്തെ. നിർമ്മാതാവ്, ഗായകൻ, കഥകൃത്ത് തുടങ്ങിയ മേഖലകളിലും ഇന്നസെന്റ് തന്റെ കയ്യൊപ്പ് ചാർത്തി. ഡോക്ടർ പശുപതിയിലെ ഡോക്ടർ, ഗജകേസരയോഗത്തിലെ അയ്യപ്പൻ നായർ, സുന്ദരിക്കാക്കയിലെ നോവലിസ്റ്റ് പൈലി, മിമിക്‌സ് പരേഡിലെ ഫാദർ, വിയറ്റ്നാം കോളനിയിലെ ജോസഫ്, മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ, മാന്നാർ മത്തായി സ്പീക്കിംഗിലെ മന്നാർ മത്തായി, രാവണ പ്രഭുവിലെ ഭരതൻ എസ്.ഐ, ചന്ദ്രലേഖയിലെ ഇരവികുട്ടി പിള്ള, കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ഈപ്പച്ചൻ മുതലാളി, ട്വന്റി ട്വന്റിയിലെ കുട്ടികൃഷ്ണൻ, റാംജി റാവ് സ്പീക്കിലെ മത്തായി, കിലുക്കത്തിലെ വേലക്കാരൻ, പ്രാഞ്ചിയേട്ടനിലെ മേനോൻ തുടങ്ങി ഒത്തിരി ഒത്തിരി ഹാസ്യകഥാപാത്രങ്ങൾ മലയാള സിനിമ പ്രക്ഷേകരുടെ മരിക്കാത്ത ഓർമകളായി. റാംജി റാവു സ്പീക്കിംഗിലെ നാടകം ബുക്ക് ചെയ്തവരോട് വൈകിയപ്പോൾ ' അര മണിക്കൂർ നേരത്തെ ഇറങ്ങാം' , രാവണ പ്രഭുവിലെ ഭരതൻ എസ്.ഐയുടെ രംഗപ്രവേശം, മണിചിത്രത്താഴിലെ ' ദാസപ്പോ ', തുടങ്ങിയ ഡയലോഗുകൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഓർത്തെടുത്ത് ചിരിക്കുകയാണ് മലയാളികൾ. ദേവാസൂരത്തിലെ വാര്യർ, വേഷത്തിലെ അച്ഛൻ, കേളിയിലെ വില്ലൻ കഥാപത്രം, മഴവിൽ കാവടിയിലെ ഉർവശിയുടെ അച്ഛൻ, വല്യേട്ടനിലെ രാമൻകുട്ടി, മനസിനക്കരയിലെ കഥാപാത്രം എന്നിവയെല്ലാം മനസിനെ ആർദ്രമാക്കുന്ന കഥാപാത്രങ്ങളുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |