ശംഖുംമുഖം: ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂർത്തിയാകാത്തയാൾക്കെതിരെ കേസെടുത്തു. ശംഖുംമുഖം ബീച്ചിൽ ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പമെത്തിയ ഫ്രാൻസ് സ്വദേശിനി ഡൊമനിക്ക് പെരേരയ്ക്കു നേരെയാണ് പ്രായപൂർത്തിയാകാത്തയാൾ അപമര്യാദയായി പെരുമാറിയത്. കോവളത്ത് കഴിഞ്ഞ ദിവസം നെതർലാൻഡ് സ്വദേശി അക്രമിക്കപ്പെട്ടതിന്റെ നാണക്കേട് മാറുംമുമ്പാണ് പുതിയ സംഭവം. വിദേശികൾക്ക് നേരെ വ്യാപകമായി അതിക്രമം ഉണ്ടായിട്ടും പൊലീസിന്റെ ഇടപടൽ ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്നാണ് ആക്ഷേപം.
വൈകിട്ട് ബീച്ചിലെത്തിയ ഡൊമനിക്ക് പെരേര ഏറെനേരം സുഹൃത്തിനൊപ്പം കാഴ്ചകൾകണ്ടു നടക്കുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പ്രതി അവിടെയെത്തിയത്. വിദേശ വനിതയുടെ പിന്നാലെ കൂടിയ പ്രതി ഒപ്പം നിന്ന് സെൽഫി എടുക്കട്ടേയെന്ന് ചോദിച്ചു. അസ്വാഭികമായി ഒന്നുമില്ലാത്തതിനാൽ ഇവർ സമ്മതം നൽകി. ഒന്നിലധികം ഫോട്ടോകൾ പകർത്തിയ പ്രതി അവസാന സെൽഫി എടുക്കുന്നതിനിടെ അപമര്യാദയായി പെരുമാറുകയായിരുന്നു.
അപ്രതീക്ഷിത അനുഭവത്തിൽ ആദ്യമൊന്ന് പകച്ചെങ്കിലും ഇവർ പ്രതികരിപ്പോൾ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവർ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചുനിറുത്തി. സംഭവത്തിൽ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ വലിയതുറ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങി. പ്രായപൂർത്തിയാകാത്തയാൾക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |