കൊച്ചി/തൃശൂർ: മിന്നൽവേഗത്തിൽ മാറിമറിയുന്ന ഭാവാഭിനയത്താൽ ചിരിയുടെ ജാതകം മാറ്റിയെഴുതിയ ചലച്ചിത്രതാരം ഇന്നസെന്റിന് സഹൃദയലോകം നിറകണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ ഇന്നു രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും.
ജീവിതത്തെ ചിരിച്ചും ചിരിപ്പിച്ചും നേരിട്ട ഇന്നസെന്റിനെ ആവസാനമായി ഒരു നോക്ക് കാണാനും അശ്രുപൂജ അർപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചലച്ചിത്രപ്രവർത്തകരും നടീനടന്മാരും ഒഴുകിയെത്തി. പ്രിയദർശനും സത്യൻ അന്തിക്കാടും ഉൾപ്പെടെയുള്ളവർ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മരണത്തെ ഭയമില്ലെന്ന് തെളിയിക്കുംവിധം ഇന്നസെന്റിന്റെ ചേതനയറ്റ മുഖത്തെ മന്ദസ്മിതഭാവം കണ്ട് ആത്മബന്ധമുള്ളവരെല്ലാം വിതുമ്പി.
ഇന്നലെ രാവിലെ 8 മുതൽ 11.30 വരെയാണ് എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വച്ചത്. ഇടവേള ബാബു, രൺജി പണിക്കർ, സിദ്ധിക്ക് തുടങ്ങി 'അമ്മ'യുടെ ഭാരവാഹികൾ പൊതുദർശനത്തിന് നേതൃത്വം നൽകി. 11.30ന് കെ.എസ്.ആർ.ടി.സിയുടെ അലങ്കരിച്ച എ.സി ലോഫ്ലോർ ബസിൽ മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്കു കൊണ്ടുപോയി.
ഉച്ചയ്ക്ക് രണ്ടര മുതൽ ഇരിങ്ങാലക്കുട ടൗൺഹാളിലേക്കും വീട്ടിലേക്കും രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖരടക്കം ഒഴുകിയെത്തി. സംവിധായകൻ പ്രിയദർശൻ, ദിലീപ് തുടങ്ങിയവർ കൊച്ചിയിൽ നിന്നു മൃതദേഹത്തോടൊപ്പമെത്തി. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ എം.ബി രാജേഷ്, പി.രാജീവ്, ആർ.ബിന്ദു, സജി ചെറിയാൻ, കെ.കൃഷ്ണൻകുട്ടി, വീണാ ജോർജ്, സിനിമാതാരങ്ങളായ ജനാർദ്ദനൻ, മനോജ് കെ. ജയൻ, മുകേഷ്, ലാൽ, സായ് കുമാർ, ജയസൂര്യ, വിനീത്, കുഞ്ചാക്കോ ബോബൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പ്രൊഫ. എം.കെ. സാനു, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ കെ.ബാബു, ടി.ജെ.വിനോദ്, പി.വി. ശ്രീനിജിൻ, ഉമ തോമസ്, അൻവർ സാദത്ത്, കെ.ജെ. മാക്സി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സംവിധായകരായ സിബി മലയിൽ, വിനയൻ, ബ്ലസി, കമൽ, ലാൽജോസ്, ജോഷ് തുടങ്ങിയവരും ഗായകരായ എം.ജി. ശ്രീകുമാർ, ബിജു നാരായണൻ, സുദീപ് കുമാർ, നജീം അർഷാദ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |