കുമരകം: പള പളാ മിന്നുന്ന റോഡ്, വൃത്തിയുള്ള തോടുകൾ, മാലിന്യം കണികാണാനില്ലാത്ത വഴികൾ. കണ്ണടച്ചു തുറക്കും വേഗത്തിൽ കുമരകത്തുണ്ടായ മാറ്റങ്ങളിൽ സന്തോഷത്തിലാണ് നാട്ടുകാർ. എല്ലാവർഷവും ജി 20 കൺവെൻഷൻ വന്നാൽ നാട് നന്നാകുമെന്ന് മറ്റുചിലർ. ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിന് നാളെ തുടക്കമാകുമ്പോൾ അവസാനവട്ട ഒരുക്കവും പൂർത്തിയാക്കുകയാണ് കുമരകം. ടാറിംഗ് പൂർത്തിയാക്കിയ കുമരകം റോഡിൽ റിഫ്ളക്ടറുകൾ സ്ഥാപിച്ച് തുടങ്ങി.
അപകട മുന്നറിയിപ്പ് ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഇന്നലെ പുലർച്ചെ മുതൽ ഘടിപ്പിച്ചു. കവണാറ്റിൻകര വരെയുള്ള ഭാഗത്ത് വഴിയരികൾ തെളിച്ചും മാലിന്യം നീക്കുകയുമാണ് തൊഴിലാളികൾ. '' ഞൊടിയിടയിൽ ഞങ്ങളുടെ നാട് ലണ്ടൻ പോലെയായി. മഴക്കാലത്തും കൂടി എന്തെങ്കിലുമുണ്ടായാൽ എല്ലാം ശരിയാകും'' തൊഴിലാളി കൂടിയായ തങ്കമ്മ വിജയപ്പന്റെ കമന്റിങ്ങനെ. ''റോഡരിക് നിറയെ പ്ളാസ്റ്റിക് ആയിരുന്നു. വൃത്തിയാക്കി തീരാറായി. ജി 20 കൊണ്ട് നാടിന് ഇങ്ങനെയും ഗുണമുണ്ടായല്ലോ'' ഓമന വിജയപ്പനും രാധാമണിയും ചെല്ലമ്മ ഗോപിയുമൊക്കെ ഒരേ സ്വരത്തിൽ പറയുന്നു.
സമ്മേളന വേദിയിൽ തിരക്കിട്ട ജോലി
സമ്മേളനം നടക്കുന്ന കെ ടി ഡി സി വാട്ടർസ്കേപ്പിൽ അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. അലങ്കാരപ്പണികളും മിനുക്കു ജോലികളും ഇന്ന് രാവിലെയോടെ തീരും. നൂറിലേറെ തൊഴിലാളികൾ വിവിധ സെക്ഷനുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കായൽ ചുറ്റം ഹൗസ് ബോട്ടുകൾ
അതിഥികളെ താമസസ്ഥലത്ത് നിന്ന് സമ്മേളന വേദിയിലേയ്ക്ക് ഹൗസ് ബോട്ടുകളിലാണ് എത്തിക്കുന്നത്. ഇതിനായി കുമരകത്തേയും, ആലപ്പുഴയിലേയും ഹൗസ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി.
ഒരുക്കുന്നത് നാടൻ ഭക്ഷണം
റിസോർട്ടുകളിലാണ് ഉദ്യോഗസ്ഥരുടെ താമസം. നാടൻ ഭക്ഷണവും അവസാന ദിവസം സദ്യയുമാണ് ഒരുക്കുന്നത്. കുമരകം കരിമീനും കപ്പ പുഴുക്കും മെനുവിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശ പ്രതിനിധികൾക്ക് അവരുടെ ഭക്ഷണവും വിളമ്പും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |