ന്യൂഡൽഹി: ഗൂഗിളിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ 1337.76 കോടി രുപ പിഴ ചുമത്തിയത് ശരിവച്ച് നാഷണൽ കമ്പനി ലാ അപ്പലറ്റ് ട്രിബ്യൂണൽ(എൻ.സി.എൽ.എ.ടി). 30 ദിവസത്തിനുള്ളിൽ പിഴത്തുക നൽകാനും ട്രൈബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് നിർദ്ദേശിച്ചു. എന്നാൽ കമ്മിഷൻ ഉത്തരവിൽ ചെയർപേഴ്സൺ
ജസ്റ്റിസ് അശോക് ഭൂഷൺ, മെമ്പർ അശോക് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ചില മാറ്റങ്ങൾ വരുത്തി.
വിപണികളിൽ മേധാവിത്വം ഉറപ്പാക്കാൻ ആൻഡ്രോയ്‌ഡ് അധിഷ്ഠിത മൊബൈൽ ഫോണുകളെ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ കമ്മിഷൻ ഗൂഗിളിന് പിഴയിട്ടത്. ഇത് ചോദ്യം ചെയ്ത് ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ജനുവരിയിൽ ഗൂഗിളിന്റെ അപ്പീൽ പരിഗണിച്ച എൻ.സി.എൽ.എ.ടി പിഴ സ്റ്റേ ചെയ്യില്ലെന്നും തുകയുടെ 10 ശതമാനം ഉടൻ നൽകാനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് കോമ്പറ്റീഷൻ കമ്മിഷന് നോട്ടീസ് നൽകുകയും അന്തിമ തീരുമാനം എടുക്കുകയുമായിരുന്നു.
എന്നാൽ സി.സി.ഐ ഉത്തരവിലെ നാല് നിർദ്ദേശങ്ങൾ ട്രൈബ്യൂണൽ ഒഴിവാക്കിയത് ഗൂഗിളിന് ആശ്വാസമായിട്ടുണ്ട്. ഗൂഗിളിന്റെ പ്ലേ സ്റ്റോർ എ.പി.ഐയിലേക്ക് പ്രവേശനം അനുവദിക്കുക, മുൻകൂട്ടി സ്ഥാപിച്ച ആപ്പുകൾ ഒഴിവാക്കാൻ അനുവദിക്കുക, പ്ലേ സ്റ്റോറിൽ മറ്റ് ആപ്പ് സ്റ്റോറുകൾക്കും പ്രവേശനം അനുവദിക്കുക, മറ്റ് ആപ്പ് ഡവലപ്പർമാരെ ആപ്പുകൾ സൈഡ് ലോഡ് ചെയ്യാൻ അനുവദിക്കുക എന്നീ നിർദ്ദേശങ്ങളാണ് ഒഴിവാക്കിയത്. ഗൂഗിളിനെതിരായ മറ്റ് ആറ് സി.സി.ഐ നിർദ്ദേശങ്ങൾ ശരിവയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |